ഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകയും നര്‍മ്മദ ബച്ചാവോ ആന്തോളന്‍ സംഘടനയുടെ സ്ഥാപക നേതാവുമായ മേധാ പട്കറിനെതിരെ കേസ് എടുത്ത് ഇ ഡി. 2005 ല്‍ നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്നും സംശയാസ്പദമായ ഇടങ്ങളില്‍ നിന്നും മേധാ പട്കര്‍ പണം സ്വീകരിച്ചുവെന്നുമാണ് കേസ്. ഇ ഡിക്ക്പുറമേ റവന്യൂ ഓഫ് ഇന്‍റ്റലിജന്‍സും മേധാ പട്കറിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 'ദി പയനിയര്‍' പുറത്ത് വിട്ട ലേഖനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇ ഡി കേസ് എടുത്തിരിക്കുന്നത്.
2005-ല്‍ ഒരേ ദിവസം വ്യത്യസ്ത അക്കൌണ്ടുകളില്‍ നിന്നായി 1,19,25,880 രൂപ മേധാ പട്കര്‍ നേതൃത്വം നല്‍കുന്ന നർമദ നവനിർമാൺ അഭിയാൻ എന്ന എൻജിഒയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2005 ജൂണ്‍ 18 ന് 5,96,294 രൂപ ലഭിച്ചു. എല്ലാ അക്കൌണ്ടുകളില്‍ നിന്നും ഒരേ തുകയാണ് എന്‍ ജി ഒയിലേക്ക് വന്നതെന്നും ഇത് കൂടുതല്‍ സംശയാസ്പദമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു. അതോടൊപ്പം, സംഭാവന നൽകിയതിൽ ഒരാളായ പല്ലവി പ്രഭാർ ഭലേക്കർക്ക് അന്ന് 17 വയസായിരുന്നു പ്രായമെന്നും പയനിയർ റിപ്പോർട്ടിൽ പറയുന്നു. 2020 ജനുവരി മുതൽ മാർച്ച് 21വരെ മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് എൻജിഒയ്‌ക്ക് നൽകിയത് 61,78,695 രൂപയാണ്. മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് പലഘട്ടങ്ങളിലായി നിരവധി തുക സംഭാവനയായി നല്‍കിയിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പയനിയര്‍ ലേഖനത്തില്‍ പറയുന്ന സാമ്പത്തിക ഇടപാടുമായി തനിക്ക് ബന്ധമില്ലെന്നും എന്‍ ജി ഒയുടെ രേഖകളില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്നും മേധാ പട്കര്‍ പറഞ്ഞു. ഒരു ദിവസം 20 പേരിൽ നിന്ന് ഒരേ തുക ലഭിച്ചതായി പറയുന്നു. തങ്ങളുടെ കൈവശമുള്ള രേഖകൾ അനുസരിച്ച് ഇത് ശരിയല്ലെന്ന് മേധാ പട്കര്‍ കൂട്ടിച്ചേര്‍ത്തു. മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിന്റെ സഹായം എന്‍ജിഒയ്‌ക്ക് ലഭിച്ചിട്ടുണ്ട്. മുന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നന്ദുർബാർ ജില്ലയിലെ നിരവധി പദ്ധതികൾക്ക് മാസഗോൺ ഡോക്ക് സഹായങ്ങൾ നല്‍കിയത്. എന്നാല്‍ അക്കാര്യങ്ങളൊന്നും ലേഖനത്തില്‍ പറഞ്ഞിട്ടില്ലെന്നും മേധാ പട്കര്‍ പറഞ്ഞു.