ഇസ്ലാമബാദ്: പാകിസ്ഥാൻ നാഷണൽ അസംബ്ലിയിൽ അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീം കോടതി. ഭരണഘടനയുടെ 95 -ാം ആര്‍ട്ടിക്കിളിന്‍റെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഉമർ അതാ ബന്ദിയാൽ അറിയിച്ചു. അവിശ്വാസ പ്രമേയം തള്ളിയ ഡപ്യൂട്ടി സ്പീക്കറുടെ നടപടിയും അതിന് തൊട്ടുപിന്നാലെ ഇമ്രാന്റെ നിര്‍ദേശമനുസരിച്ച് അസംബ്ലി അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ട പ്രസിഡന്റ് ഡോ. ആരിഫ് അല്‍വിയുടെ നടപടിയും കോടതി റദ്ദാക്കി. ഭരണഘടനക്ക് എതിരാണ് അവിശ്വാസ പ്രമേയമെന്നും ദേശീയസുരക്ഷ മുൻനിർത്തി ഏപ്രിൽ 25 വരെ അവിശ്വാസ വോട്ടെടുപ്പ് അനുവദിക്കാനാവില്ലെന്നുമായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ സൂരി നാഷണല്‍ അസംബ്ലിയെ അറിയിച്ചത്. ഇതിനെതിരെയാണ് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചത്.
രാജ്യത്ത് കടുത്ത ഭരണ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരും ഉള്‍പ്പെട്ട ബെഞ്ച് വാദം കേള്‍ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം സുപ്രീംകോടതി തള്ളുകയും പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കുകയുമായിരുന്നു. അവിശ്വാസ പ്രേമയത്തിന് അനുമതി നിഷേധിക്കാന്‍ സ്പീക്കറിന് അധികാരമില്ല. ഭരണകക്ഷിക്ക് വേണ്ടി സ്പീക്കര്‍ ഭരണഘടന വളച്ചൊടിച്ചു. പരിഗണനയിൽ ഇരിക്കെ ദേശീയ അസംബ്ലി പിരിച്ചുവിടാൻ കഴിയില്ല എന്നീ കാര്യങ്ങളാണ് പ്രതിപക്ഷം കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഹര്‍ജികളില്‍ വിശദമായ വാദം കേട്ടതിന് ശേഷമായിരിക്കും സുപ്രീം കോടതി വിധി പറയുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. ഭരണഘടനയുടെ പ്രധാന്യം തെളിയിച്ച ദിവസം, ഏറ്റവും മോശവും പരാജയപ്പെട്ടതുമായ സര്‍ക്കാരിനെതിരായ വിധി എന്നിങ്ങനെ വിവിധങ്ങളായ പ്രതികരണമാണ് പ്രതിപക്ഷ നേതാക്കളില്‍ നിന്നുമുണ്ടായത്. കോടതി വിധി എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചിരിക്കുന്നത്. അധികാരം നിലനിര്‍ത്താന്‍ 172 പേരുടെ പിന്തുണയാണ് ഇമ്രാന് വേണ്ടത്. ഏഴ് അംഗങ്ങളുള്ള എം ക്യു എം ഭരണമുന്നണിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞതോടെയാണ് ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായത്.