വാഷിംഗ്‌ടണ്‍: അമേരിക്കന്‍ സുപ്രീംകോടതിയില്‍ ആദ്യമായി കറുത്തവര്‍ഗക്കാരി ജഡ്ജിയാകുന്നു. കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണാണ് അമേരിക്കയുടെ പരമോന്നത കോടതിയിലേക്ക് ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. യുഎസ് സെനറ്റില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ജോ ബൈഡന്റെ നോമിനിയായി 51കാരിയായ കെറ്റാന്‍ജി ബ്രൗണ്‍ തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ കറുത്തവംശജയായ ഒരാളെ സുപ്രീം കോടതിയിലേക്ക് കൊണ്ടുവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പ് നല്‍കിയിരുന്നു.
കറുത്ത വംശജര്‍ നേരിടുന്ന പ്രശ്നങ്ങള്‍, കോടതിയിലെ വൈവിധ്യത്തിന്റെയും പ്രാതിനിധ്യത്തിന്റെയും അഭാവം, എന്നീ കാര്യങ്ങളെ മുന്‍ നിര്‍ത്തിയാണ് ജോ ബൈഡന്‍ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരമൊരു തീരുമാനം കൈകൊള്ളുന്നതിന്‍റെ ആവശ്യകതയെപ്പറ്റി വ്യക്തമാക്കിയത്. രാജ്യത്തിന്‍റെ വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്നതിനും മനസിലാക്കുന്നതിനും പുതിയൊരു ചുവടുവെപ്പെന്നാണ് തെരഞ്ഞെടുപ്പിന് ശേഷം കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജസ്റ്റിസ് സ്റ്റീഫന്‍ ബ്രെയര്‍ വിരമിക്കുന്നതോടെയാണ് ജാക്സണ്‍ സ്ഥാനത്തെത്തുക. കഴിഞ്ഞ സെനറ്റ് ഹിയറിംഗുകളില്‍ ജാക്‌സണ്‍, തന്റെ മാതാപിതാക്കളുടെ വംശത്തെക്കുറിച്ചും വംശീയ വേര്‍തിരിവിനിടയിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും അതിനെ അതിജീവിക്കാന്‍ അവര്‍ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു. 1789-ൽ ഭരണഘടനാനുസൃതമായ ഫെഡറൽ സ്വഭാവം കൈവരിച്ച അമേരിക്കയില്‍ രണ്ടര നൂറ്റാണ്ടിന് ശേഷമാണ് കറുത്ത വംശജയായ ഒരാള്‍ സുപ്രീംകോടതി ജഡ്ജിയായി അധികാരം എല്‍ക്കുന്നത്. ഇത് അമേരിക്കയില്‍ ഇപ്പോഴും നിലനിക്കുന്ന വംശീയ വേര്‍തിരിവ് വ്യക്തമാക്കുന്നു.