കണ്ണൂര്‍: രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താനും അപമാനിക്കാനും കേന്ദ്രസർക്കാർ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുകയാണെന്ന് സി പി എം ജമ്മു കശ്മീർ സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമി. മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിലൂടെ കേന്ദ്രസർക്കാർ ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും തരിഗാമി പറഞ്ഞു. അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതു തന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാര്യങ്ങളുടെ പേരിലാണ്. ഒമറിനെ എൻഡിഎ സഖ്യത്തിൽ ഉൾപ്പെടുത്തിയപ്പോൾ ഈ കേസിന്‍റെ കാര്യം ബിജെപി ഓർമിച്ചിരുന്നില്ലേയെന്നും തരിഗാമി ചോദിച്ചു.
കാശ്മീരിലെ നേതാക്കളെയെല്ലാം കേന്ദ്രസര്‍ക്കാര്‍ ഓരോ കാരണങ്ങള്‍ പറഞ്ഞു കേസുകളില്‍പ്പെടുത്തുകയാണ്. മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മാതാവും മുന്‍കേന്ദ്ര ആഭ്യന്ത്രമന്ത്രി മുഫ്തി മുഹമ്മദ് സൈദിന്റെ ഭാര്യയുമായ ഗുള്‍ഷനെ പോലും ഇ.ഡി. അന്വേഷണത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരമായി പീഡിപ്പിക്കുകയാണ്. കാശ്മീരിനെ ഇന്ത്യയോട് ചേര്‍ത്തു നിര്‍ത്തുന്ന നേതാക്കളെ അവഹേളിക്കുന്നതിന് തുല്യമാണ് ഇക്കാര്യങ്ങള്‍. ഈ രീതിയില്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളെ ഒതുക്കാമെന്ന് ബിജെപി കരുതേണ്ട - തരിഗാമി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയശേഷം സമാധാനം വന്നുവെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. എന്നാൽ യുഎപിഎ, പിഎസ്എ തുടങ്ങിയ നിയമങ്ങൾ ജനങ്ങൾക്കെതിരെ വ്യാപകമായി പ്രയോഗിക്കുകയാണ്. എന്തുകൊണ്ടാണ് കശ്മീരിനെ ഇങ്ങനെ ഒറ്റപ്പെടുത്തുന്നത് എന്ന് കേന്ദ്ര സർക്കാര്‍ വ്യക്തമാക്കണം. എന്തുകൊണ്ടാണ് ജനങ്ങളെ വിശ്വാസത്തിലെടുക്കാത്തതെന്നും തരിഗാമി ചോദിച്ചു. രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കാൻ സുരക്ഷാ സേനയെ ഉപയോഗിച്ച് ബിജെപി സർക്കാർ നടത്തുന്ന നീക്കത്തിനെതിരെ സിപിഎം പാർട്ടി കോൺഗ്രസ് പ്രമേയം പാസാക്കുമെന്നും ഇതിനായി കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ സമ്മേളന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ബിജെപിക്കെതിരെ തരിഗാമി ശക്തമായ വിമര്‍ശനം ഉന്നയിച്ചത്.