ചെന്നൈ: സംസ്ഥാനങ്ങള്‍ ആശയ വിനിമയത്തിനായി ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം അമിത് ഷാക്ക് മതിയെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ എന്ത് ചെയ്യുമെന്നും പഴയ തെറ്റ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആവര്‍ത്തിക്കരുതെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തെ മുറിപ്പെടുത്താനുള്ള ശ്രമത്തെ എന്തുവില കൊടുത്തും നേരിടും. രാജ്യത്തിന്‍റെ വൈവിധ്യത്തെ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും വേണം. ഭാഷാ സ്നേഹം എല്ലാവരിലുമുണ്ട്. കേന്ദ്രമന്ത്രിമാര്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കാൻ ബിജെപി തുടർച്ചയായി പ്രവർത്തിക്കുകയാണ്. 'ഹിന്ദി ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ മതിയെന്നും' മറ്റ് സംസ്ഥാനങ്ങൾ ആവശ്യമില്ലെന്നും അമിത് ഷാക്ക് തോന്നുന്നുണ്ടോ? ഏകഭാഷാ രാജ്യത്തിന്‍റെ ഐക്യത്തിന് സഹായകമല്ല. ബിജെപി പഴയ തെറ്റ് വീണ്ടും ആവര്‍ത്തിക്കുകയാണ്. എന്നാലും നിങ്ങൾ വിജയിക്കില്ല- സ്റ്റാലിൻ ട്വീറ്റ് ചെയ്തു. ബിജെപിയുടെ ഈ നിലപാടിനെതിരെ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയും രംഗത്തെത്തിയിരുന്നു. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല. ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിലൂടെ ബിജെപി 'സാംസ്‌കാരിക തീവ്രവാദം' അഴിച്ചുവിടുകയാണെന്നും അങ്ങനെ സംഭവിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ ഇംഗ്ലീഷിനുപകരം ഹിന്ദി ഉപയോഗിക്കണം. ഭരണഭാഷ ഔദ്യോഗിക ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടുണ്ട്. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, ഇംഗ്ലീഷിനുപകരമായി ഹിന്ദി തന്നെ ഉപയോഗിക്കണം എന്നാണ് അമിത് ഷാ പാര്‍ലമെന്റില്‍ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തിനിടെ പറഞ്ഞത്.