കണ്ണൂര്‍: കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനും താനും അടുത്ത സുഹൃത്തുക്കളാണ് എന്നും സുധാകരന്‍ വിളിച്ചാല്‍ അദ്ദേഹത്തെ പോയി കാണുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെ വി തോമസ് പറഞ്ഞു. താന്‍ മരണം വരെ കോണ്‍ഗ്രസുകാരനായിരിക്കുമെന്ന് ആവര്‍ത്തിച്ച കെ വി തോമസ്, കോണ്‍ഗ്രസ് എന്നത് ഒരു ജീവിത ശൈലിയാണ് എന്നും സ്ഥാനമാനങ്ങളുടെ ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ്സിന് ഒരു നടപടിച്ചട്ടമുണ്ട്. അതനുസരിച്ച് മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കൂ. താന്‍ കണ്ണൂരിലെത്തിയത് സിപിഎം യോഗത്തില്‍ പങ്കെടുക്കാനല്ലെന്നും സെമിനാറില്‍ സംസാരിക്കാനാണ് എന്നും കെ വി തോമസ് പറഞ്ഞു. ആദ്യം സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കട്ടെ, ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ചുവന്ന ഷാളണിയിച്ചാണ് പ്രൊഫ. കെ വി തോമസിനെ സ്വീകരിച്ചത്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണ ചടങ്ങിനെത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനിടെ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന കെ വി തോമസിനെതിരെ നടപടി കൈകൊള്ളുന്നതുമായി ബന്ധപ്പെട്ട് ആലോചനകള്‍ നേതൃത്വത്തില്‍ സജീവമാണ്. നടപടി എടുക്കാനും എടുക്കാതിരിക്കാനുമാവാത്ത സ്ഥിതിയിലാണ് കെ പി സി സി നേതൃത്വം. നടപടിയെടുത്താല്‍ പി ടി തോമസിന്റെ നിര്യാണത്തെ തുടർന്ന് തൃക്കാക്കരയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനെ അത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. അതേസമയം, ശശി തരൂര്‍, ആര്‍ ചന്ദ്രശേഖര്‍ തുടങ്ങിയ നേതാക്കളെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയ സാഹചര്യത്തില്‍ തോമസിനെതിരെ നടപടി എടുക്കാതിരുന്നാല്‍ അത് മറ്റൊരു പൊട്ടിത്തെറിക്ക് കാരണമാകുമോ എന്ന ആശങ്കയും കെ പി സി സി നേതൃത്വത്തിനുണ്ട്.