കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും മഞ്ജുവാര്യരുടെ മൊഴിയെടുത്തു. കഴിഞ്ഞ ദിവസം എറണാകുളത്ത് മഞ്ജുവുള്ള ഹോട്ടലിലെത്തി നാലു മണിക്കൂറോളം അന്വേഷണ സംഘം അവരില്‍നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം മഞ്ജു വാര്യർ തിരിച്ചറിഞ്ഞുവെന്നാണ് വിവരം. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജും ആലുവ സ്വദേശിയായ ഡോക്ടറും തമ്മിലുള്ള ശബ്ദരേഖ, സുരാജും 'വിഐപി' ശരത്തും തമ്മിലുള്ള സംഭാഷണം എന്നിവ തിരിച്ചറിയലായിരുന്നു അന്വേഷണ സംഘത്തിന്റെ ഉദ്ദേശം. ഈ സംഭാഷണങ്ങളുടെ പശ്ചാത്തലം സംബന്ധിച്ചും മഞ്ജുവിനോട് വിവരങ്ങൾ തേടി. കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് നാളെ ചോദ്യം ചെയ്യും.
സുരാജും ശരത്തുമായുള്ള 22 മിനിറ്റ് സംഭാഷണത്തിൽ കാവ്യയെ കുടുക്കാന്‍ വേണ്ടി കൂട്ടുകാരികള്‍ കൊടുത്ത പണിയാണിതെന്ന രീതിയില്‍ സംസാരമുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് മഞ്ജു വാര്യറില്‍നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞതും നാളെ കാവ്യയെ ചോദ്യം ചെയ്യുന്നതും. നടിയെ ആക്രമിച്ച കേസിലെ സുപ്രധാന സാക്ഷി മാെഴികളിലൊന്നായിരുന്നു മഞ്ജു വാര്യരുടേത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വ്യക്തി വൈരാഗ്യമുണ്ടായിരുന്നെന്ന് കേസിന്റെ ആദ്യ ഘട്ടത്തിൽ അന്വേഷണ സംഘം സ്ഥിരീകരിച്ചതിൽ ഇവരുടെ മൊഴി നിർണായകമായിരുന്നു. 2017 ൽ നടി ആക്രമിക്കപ്പെട്ടപ്പോൾ സംഭവത്തിന് പിന്നിൽ കൃത്യമായ ഗൂഡാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞ വ്യക്തിയും ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യരായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് മൂന്നു മാസംകൂടെ സമയം തേടി അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സുരാജിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ ചില പുതിയ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകളിൽ വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. ഇതിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷനും കോടതിയില്‍ നിലപാടെടുത്തു. കൂടാതെ ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച നാല് അഭിഭാഷകരെയും ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘവും കോടതിയെ അറിയിച്ചിട്ടുണ്ട്.