ഇസ്ലാമാബാദ്: ഇമ്രാന്‍ ഖാന് ഭരണം നഷ്ടമായതിനുപിന്നാലെ പാകിസ്താനില്‍ പ്രക്ഷോഭം. ഇമ്രാന്‍ അനുകൂലികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പ്രകടനങ്ങള്‍ അരങ്ങേറി. 'പാക്കിസ്ഥാൻ 1947-ൽ സ്വതന്ത്ര രാജ്യമായി. പക്ഷേ ഇന്നു മുതൽ സ്വാതന്ത്ര്യസമരം വീണ്ടും തുടങ്ങുന്നു' എന്നാണ് കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. പരമാധികാരവും ജനാധിപത്യവും എന്നും കാത്തുസംരക്ഷിക്കുന്നതു രാജ്യത്തെ ജനങ്ങളാണെന്നും അതിനെ അട്ടിമറിച്ചവര്‍ക്കെതിരെ തെരുവിലിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്ലാമാബാദ്, കറാച്ചി, പെഷവാര്‍, ലാഹോര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധമിരമ്പി. സൈന്യത്തിനെതിരെ 'ചൗക്കിദാര്‍ ചോര്‍ ഹേ' (കാവല്‍ക്കാര്‍ കള്ളന്മാരാണ്) എന്ന മുദ്രാവാക്യം മുഴങ്ങി. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധങ്ങള്‍.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പുതിയ പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പ്. ഷഹബാസ് ഷെരീഫാണ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് എതിരെ ഇമ്രാന്റെ പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. അതിനിടെ, ഇമ്രാന്‍ഖാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജ്യം വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പാകിസ്താന്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇമ്രാനെയും മറ്റ് കാബിനറ്റ് മന്ത്രിമാരെയും 'നോ ഫ്‌ളൈ' പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ കഴിഞ്ഞ ദിവസമാണ് ഇമ്രാൻ ഖാനെ പാക് ദേശീയ അസംബ്ലി പുറത്താക്കിയത്. ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്ന വോട്ടെടുപ്പില്‍ 174 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷണല്‍ അസംബ്ലിയില്‍ 172 വോട്ടാണു വേണ്ടിയിരുന്നത്. പാകിസ്ഥാന്‍റെ (Pakistan) രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി അധികാരത്തിൽ നിന്ന് പുറത്താകുന്നത്.