കണ്ണൂർ: കോണ്‍ഗ്രസിനെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റുമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാടിനെ പരിഹസിച്ച് കെ. വി. തോമസ്. എവിടെയാണ് സെമി കേഡര്‍ എന്ന ചോദ്യം ഉയര്‍ത്തിയ അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ തനിക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറെ നിയമവുമാണെന്നും കുറ്റപ്പെടുത്തി. അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാന നേതാക്കള്‍ തനിക്കെതിരെയാണെന്നും എഐസിസി നടപടി ഉണ്ടാകുന്നതിനു മുന്‍പേ തനിക്കെതിരെ ജാഥ നടന്നെന്നും ചൂണ്ടിക്കാട്ടി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കരുതെന്ന് കെ. സുധാകരന്‍ ഭീഷണിയുടെ ഭാഷയിലാണ് പറഞ്ഞതെന്നും അതുകൊണ്ടാണ് സെമിനാറില്‍ പങ്കെടുത്തതെന്നും തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പാര്‍ട്ടിയില്‍ നിന്നും തന്നെ ചവിട്ടി പുറത്താക്കാന്‍ പറ്റില്ല. കോണ്‍ഗ്രസിന്റെ നടപടി ക്രമങ്ങള്‍ അറിയാത്ത ആളുകള്‍ ആണ് പുറത്താക്കണമെന്ന് പറയുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ നടപടി ഉറപ്പാണെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. നടപടി ചര്‍ച്ച ചെയ്യാന്‍ എ കെ ആന്‍റണി അധ്യക്ഷനായ അച്ചടക്ക സമിതി ഇന്ന് യോഗം ചേരുന്നുണ്ട്. ആദ്യപടിയായി കെ വി തോമസിനോട് വിശദീകരണം തേടും. വിശദീകരണം കിട്ടിയ ശേഷമാകും തുടര്‍ നടപടി. കെ വി തോമസിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് കെപിസിസിയുടെ ശുപാര്‍ശ. കൊച്ചിയിൽ തോമസ് നടത്തിയ വാർത്താസമ്മേളനവും സെമിനാറിൽ പങ്കെടുത്തതും അച്ചടക്ക ലംഘനവും പ്രവർത്തകരുടെ വികാരത്തെ ഹനിക്കുന്നതുമായ നടപടിയാണെന്ന് കെപിസിസി നല്‍കിയ കത്തില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുന്നതടക്കമുള്ള കെപിസിസിയുടെ ആവശ്യം ഹൈക്കമാൻഡ് അംഗീകരിക്കാനാണ് സാധ്യത. സെമിനാറിന് പോകുമെന്ന പ്രഖ്യാപനത്തോടെ തന്നെ കോൺഗ്രസ്സും കെ വി തോമസും തമ്മിലെ ബന്ധം മുറിഞ്ഞതാണ്. കെ. വി. തോമസ് കാണിച്ചത് രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണ് എന്നായിരുന്നു കെ. സുധാകരന്‍ ഇന്നലെ പറഞ്ഞത്. അദ്ദേഹം കച്ചവടം നടത്തിയിട്ട് നില്‍ക്കുകയാണ്. നടന്നതെല്ലാം മുന്‍ധാരണ പ്രകാരമുള്ള കാര്യങ്ങളാണ്. മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് വന്നെന്ന് പറയുന്ന തോമസിന്‍റെ ആസ്തി എത്രയാണെന്ന് പരിശോധിക്കണമെന്നും സുധാകരന്‍ തുറന്നടിച്ചിരുന്നു.