തൃശൂർ: കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ച് തൃശൂർ അതിരൂപത. കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ച് പാര്‍ട്ടിയെ ഇല്ലാതാക്കുകയാണെന്നും കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് വഴിയൊരുക്കുകയാണെന്നും അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാസഭ'യില്‍ ആരോപിക്കുന്നു. 'കോണ്‍ഗ്രസ് ദേശീയ ബദലില്‍ നിന്നും അകലുന്നോ' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ രാഹുല്‍ ഗാന്ധിയേയും അദ്ദേഹത്തിന്‍റെ നിലപാടുകളെയും വിമര്‍ശിക്കുന്നുണ്ട്. നേതൃനിരയിലുള്ള രാഹുൽ ഗാന്ധിയുടെ നിലപാടും രീതികളും ഇരട്ടത്താപ്പാണെന്നും ജനം അത് അംഗീകരിക്കില്ലെന്നും ലേഖനത്തില്‍ പറയുന്നു. പേരിൽ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്നും നേതൃത്വമില്ലായ്മയും ഉൾപ്പോരും കോൺഗ്രസിന് തന്നെ നാണക്കേടാണെന്നും മുഖപത്രത്തിലെ ലേഖനം ചൂണ്ടിക്കാണിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അടുത്തിടെ നിയമസഭാ തെരഞ്ഞടുപ്പ് നടന്ന പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ പരാജയവും കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനവും ലേഖനത്തില്‍ വിലയിരുത്തുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അവിടെ മത്സരം നടന്നത് എസ് പിയും ബി ജെ പിയും തമ്മിലാണ്. പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസും പുതിയ പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും വിജയം നേടാന്‍ സാധിച്ചില്ല. പ്രതിപക്ഷ ഐക്യത്തിന്‍റെ നേതൃസ്ഥാനം എന്ന പദവി പോലും കളഞ്ഞുകുളിച്ചാണ് കോണ്‍ഗ്രസ് ശവക്കുഴി തോണ്ടുന്നതെന്നും ലേഖനത്തില്‍ ആരോപിക്കുന്നു. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പരാജയപ്പെടുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും പോരായ്മ മറികടക്കാനുള്ള പ്രവര്‍ത്തനങ്ങളൊന്നും കോണ്‍ഗ്രസ് സ്വീകരിക്കുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു.