മലപ്പുറം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എം എല്‍ എയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടിയതിനുപിന്നാലെ പരിഹാസവുമായി കെ ടി ജലീല്‍. നോമ്പിൻ്റെ ആദ്യ പത്തിൽ തന്നെ രണ്ട് വർഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവർക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നേപി കരുതിയില്ലെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഖുർആൻ്റെ മറവിൽ താൻ കള്ളക്കടത്തു നടത്തി എന്നും ഖുർആനല്ല കിട്ടിയ സ്വർണ്ണമാണ് തിരിച്ച് കൊടുക്കേണ്ടതെന്നും നിയമസഭയിൽ യാതൊരു അടിസ്ഥാനവുമില്ലാതെ തൻ്റെ പഴയ സുഹൃത്ത് പ്രസംഗിച്ചത് കേട്ടപ്പോൾ വല്ലാതെ മനസ്സ് വേദനിച്ചിരുന്നു എന്നും "നിങ്ങളുടെ നാവിനെ നിങ്ങൾ സൂക്ഷിക്കുക" എന്ന പ്രവാചക വചനം അന്വർത്ഥമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെ എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ പേരിലുളള സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കോഴിക്കോട് വേങ്ങേരി വില്ലേജിലെ 25 ലക്ഷം രൂപ വരുന്ന വീടും സ്ഥലവുമാണ് കണ്ടുകെട്ടിയത്. കെ എം ഷാജി എം എല്‍ എ ആയിരുന്ന കാലത്ത് അഴീക്കോട് സ്‌കൂളില്‍ ഒരു അധ്യാപികയ്ക്ക് സ്ഥിര നിയമനം നല്‍കാനായി അവരില്‍ നിന്ന് 25 ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ 2016-ല്‍ വിജിലന്‍സ് ഷാജിക്കെതിരെ കേസെടുത്തിരുന്നു. ഭാര്യയുടെ പേരില്‍ കോഴിക്കോട് വീടും സ്ഥലവും വാങ്ങാനായി ഈ പണം വിനിയോഗിച്ചെന്ന് തെളിഞ്ഞു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
വിശുദ്ധ ഖുർആൻ്റെ മറവിൽ ഈയുള്ളവൻ സ്വർണ്ണം കള്ളക്കടത്തു നടത്തി എന്നും ഖുർആനല്ല കിട്ടിയ സ്വർണ്ണമാണ് തിരിച്ച് കൊടുക്കേണ്ടതെന്നും നിയമസഭയിൽ യാതൊരു അടിസ്ഥാനവുമില്ലാതെ എൻ്റെ പഴയ സുഹൃത്ത് പ്രസംഗിച്ചത് കേട്ടപ്പോൾ വല്ലാതെ മനസ്സ് വേദനിച്ചിരുന്നു. സ്വർണ്ണക്കടത്ത് വിവാദത്തെ തുടർന്ന് ഇ.ഡി, കസ്റ്റംസ്, എൻ.ഐ.എ എന്നീ മൂന്ന് അന്വേഷണ ഏജൻസികളാണ് എനിക്ക് ചുറ്റും പത്മവ്യൂഹം തീർത്തത്. ഒരു നയാപൈസ പിഴ ചുമത്താനോ ഒരു രൂപ എന്നിൽ നിന്ന് കണ്ടുകെട്ടാനോ അവർക്ക് സാധിച്ചില്ല. ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ ഏറെ അഭിമാനിച്ച നാളുകളായിരുന്നു അത്. വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് പരിശുദ്ധ റംസാൻ. നോമ്പിൻ്റെ ആദ്യ പത്തിൽ തന്നെ രണ്ട് വർഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവർക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേവ കരുതിയില്ല. "നിങ്ങളുടെ നാവിനെ നിങ്ങൾ സൂക്ഷിക്കുക" എന്ന പ്രവാചക വചനം എത്ര അന്വർത്ഥമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക