കോഴിക്കോട്: മുന്‍ എം എല്‍ എ കെ എം ഷാജിക്കെതിരെ (km shaji) നടക്കുന്നത് കൃത്യമായി ആസൂത്രണം ചെയ്ത രാഷ്ട്രീയ പകപോക്കലാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ പി എ മജിദ് (kpa majeed). സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് കെ എം ഷാജിയുടെ ഭാര്യ ആശയുടെ സ്വത്ത് കണ്ടുക്കെട്ടിയിരിക്കുന്നത്. വിജിലന്‍സ് ആരംഭിച്ച അന്വേഷണം എത്തി നില്‍ക്കുന്നത് ഇ ഡിയിലാണെന്നും കെ പി എ മജീദ് പറഞ്ഞു. അഴീക്കോട് ഹയർസെക്കണ്ടറി സ്‌കൂളിൽ പ്ലസ്‌ടു കോഴ്സ് അനുവദിക്കാൻ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയുടെ ഭാര്യ ആശയുടെ വീട് ഇഡി കണ്ടുകെട്ടിയ സംഭവത്തിലാണ് കെ.പി.എ മജീദിന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വത്തുക്കള്‍ കണ്ടുകെട്ടിയതിന് പിന്നില്‍ സര്‍ക്കാരിന്‍റെ പകപോക്കലാണെന്ന് കെ എം ഷാജിയും ആരോപിച്ചു. കേന്ദ്ര ഏജന്‍സിയെ കൂട്ടുപിടിച്ച് സിപിഎം നടത്തുന്ന വേട്ടയാടലിനെ നിയമപരമായി നേരിടും. സ്വത്ത് കണ്ടുകെട്ടാന്‍ ശ്രമം നടത്തിയവര്‍ നിരാശരാകേണ്ടി വരുമെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു. നിയമസഭാംഗമായിരിക്കേ 2014-ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ എം ഷാജി മാനേജ്മെന്‍റില്‍ നിന്നും 25 ലക്ഷം രൂപ നിന്ന് കോഴ വാങ്ങിയെന്നായിരുന്നു പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌കൂളിന്‍റെ വരവ് ചെലവ് കണക്കുകളും സാക്ഷി മൊഴികളും പരിശോധിച്ചപ്പോള്‍ പരാതി സത്യമാണെന്ന് കണ്ടെത്തിയിരുന്നു. നിരവധി തവണ ഇ ഡി കെ എം ഷാജിയെ ചോദ്യം ചെയ്തിരുന്നു.