തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ഐ എ എസിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ സര്‍ക്കാര്‍ തളളി.കുറച്ചുദിവസം മുന്‍പാണ് ശിവശങ്കര്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വിരമിക്കല്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ വി ആര്‍ എസ് എടുത്ത് പോകേണ്ടയാളല്ല ശിവശങ്കര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശിവശങ്കറിന് 2023 ജനുവരി വരെ സര്‍വ്വീസ് കാലാവധിയുണ്ട്.
നിലവില്‍ കായിക, യുവജന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറിന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അധിക ചുമതല നല്‍കിയിരുന്നു. ഐ എ എസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായാണ് ശിവശങ്കറിന് അധിക ചുമതല നല്‍കിയത്. പുതുതായി ക്ഷീര വികസനം, മൃഗശാല, മൃഗ സംരക്ഷണം എന്നിവയുടെ അധികചുമതലയാണ് ശിവശങ്കറിന് നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വര്‍ണ്ണക്കടത്തുകേസില്‍ സസ്‌പെന്‍ഷനിലായ എം ശിവശങ്കറിനെ 2022 ജനുവരിയിലാണ് തിരിച്ചെടുത്തത്. നയതന്ത്ര ചാനല്‍ വഴിയുളള സ്വര്‍ണക്കടത്തുകേസില്‍ പ്രതികളുമായുളള അടുപ്പവും സ്വപ്‌നാ സുരേഷിന്റെ നിയമനങ്ങള്‍ അടക്കമുളള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. 2020 ജൂലൈ പതിനാറിനായിരുന്നു സസ്‌പെന്‍ഷന്‍. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും അന്വേഷണം നടത്തി ശിവശങ്കറിനെ പ്രതിചേർത്ത് അറസ്റ്റ് ചെയ്തു. 98 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് ശിവശങ്കര്‍ ജയില്‍മോചിതനായത്.