കൊല്‍ക്കത്ത: ബിയര്‍ വിതരണത്തില്‍ റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. റീട്ടെയില്‍ ബിവറേജ് ഔട്ട്‌ലെറ്റുകളിലേക്ക് നല്‍കുന്ന ബിയറിന്റെ അളവിലാണ് റേഷന്‍ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. പശ്ചിമ ബംഗാൾ സ്റ്റേറ്റ് ബിവറേജ് കോർപ്പറേഷനാണ് പുതിയ നീക്കം സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ബിയറിന്റെ ഉൽപാദനവും വിതരണവും സ്ഥിരത കൈവരിക്കുന്നതു വരെ ഈ സ്ഥിതി തുടരുമെന്ന് ബിവറേജ് കോർപ്പറേഷന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് വേനല്‍ കനത്തതോടെ ബിയര്‍ വിതരണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ വര്‍ഷം ഇതേ മാസം എത്ര ലിറ്റര്‍/ കാന്‍ ബിയര്‍ വിറ്റിട്ടുണ്ടോ, അത്ര തന്നെ ബിയര്‍ മാത്രമേ ഓരോ ഔട്ട്‌ലെറ്റുകള്‍ക്കും കൊടുക്കാന്‍ പാടുള്ളു എന്നാണ് പുതിയ നിര്‍ദേശം. കൊവിഡ് മഹാമാരികാലത്ത് ബിയര്‍ നിര്‍മ്മാണം കുത്തനെ കുറഞ്ഞു. ഇത് വിതരണ സംവിധാനത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ എസ് ഉമാശങ്കര്‍ പറഞ്ഞു. ഉത്പാദനം കൂട്ടി വിതരണ സംവിധാനം സാധാരണ നിലയിലെത്തിയാല്‍ റേഷന്‍ സംവിധാനം എടുത്തുമാറ്റാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.