തിരുവനന്തപുരം: ലക്ഷ്യം കൈവരിക്കാതെ സംസ്ഥാന കോണ്‍ഗ്രസ് അംഗത്വ വിതരണ കാമ്പയിന്‍. സമയം നീട്ടി നല്‍കിയിട്ടും 50 ലക്ഷം ആളുകളെ ചേര്‍ക്കുമെന്ന കെപിസിസി പ്രഖ്യാപനം നടപ്പായില്ല. കടലാസ് അംഗത്വം സംബന്ധിച്ച കണക്ക് ജില്ലകളിൽ നിന്ന് കെപിസിസിക്ക് ലഭിച്ചാല്‍ മാത്രമേ കൃത്യമായ ചിത്രം ലഭിക്കൂ. കേരളത്തിലെ അംഗത്വ വിതരണ കാമ്പയിന്‍ പൂര്‍ത്തീകരിക്കാന്‍ ഹൈക്കമാന്‍ഡ് അനുവദിച്ച അധിക സമയം ഇന്നലെ അവസാനിച്ചിരുന്നു. ഇനിയും രണ്ടാഴ്ച്ചകൂടെ കാലാവധി നീട്ടിചോദിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഡിസംബറില്‍ തന്നെ അംഗത്വ വിതരണം ആരംഭിച്ചപ്പോള്‍ കേരളത്തില്‍ മാര്‍ച്ച് 25ന് ശേഷമാണ് ആരംഭിച്ചത്. പുന:സംഘടനയില്‍ പൂര്‍ണ്ണമായും നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അംഗത്വ വിതരണം പതുക്കെയാവുകയായിരുന്നു. അവസാനം പുനഃസംഘടന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതിനു ശേഷമാണ് അംഗത്വ വിതരണത്തിന് വേഗത കൈവന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡിജിറ്റൽ അംഗത്വവിതരണം പാതിവഴിയിൽ നിലച്ചതോടെയാണ് അംഗങ്ങളെ ചേർക്കാൻ കടലാസ് ഫോറം വിതരണം ചെയ്‌തത്. വീടുകയറി അംഗങ്ങളെ ചേർക്കണമെന്ന നിർദേശം മിക്ക ജില്ലയിലും നടന്നില്ല. വ്യാജ അംഗത്വം കണക്കിലെടുത്ത് കടലാസ് ഫോറം വഴിയുള്ള വിതരണത്തിന് ഫോട്ടോ നിർബന്ധമാക്കിയ എഐസിസി നടപടിയും തിരിച്ചടിയായി. ഡിജിറ്റൽ രീതി വഴി ഏതാണ്ടു 11 ലക്ഷത്തോളം പേർ അംഗങ്ങളായി. ഒരു ബൂത്തിൽ 150 പേർക്ക് അംഗങ്ങളാകാൻ സാധിക്കുന്ന തരത്തിലാണു കടലാസ് ഫോം കേരളത്തിൽ എല്ലായിടത്തും വിതരണം ചെയ്തിരിക്കുന്നത്. ഏതാണ്ട് 35 ലക്ഷത്തോളം ഫോമുകൾ ഇങ്ങനെ താഴെത്തട്ടിൽ എത്തിച്ചിട്ടുണ്ട്. അതിൽ പകുതിയെങ്കിലും ഉപയോഗിക്കാൻ കഴിഞ്ഞോയെന്നതിൽ വ്യക്തതയില്ല.
അതേസമയം, കേരളത്തില്‍ കോണ്‍ഗ്രസ്സ് അംഗത്വമെടുക്കാന്‍ ആളുകളില്ലെന്നത് വ്യാജ പ്രചാരണമാണെന്ന് സംഘടനാ ചുമതലയുള്ള കെ പി സി സി ജനറല്‍ സെക്രട്ടറി ടി. യു. രാധാകൃഷ്ണന്‍ പറഞ്ഞു. മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകളാണ് പ്രചരിക്കുന്നത്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നും അദ്ദേഹം ആരോപിക്കുന്നു.