കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി. കോടതി ശിരസ്തദാറിനേയും തൊണ്ടി ക്ലാര്‍ക്കിനേയുo അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യാനും ക്രൈം ബ്രാഞ്ച് അനുമതി തേടി. ചോദ്യംചെയ്യൽ ഉടൻ തന്നെ ഉണ്ടാകുമെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം.
2018 ഡിസംബര്‍ 13ന് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡിൻ്റെ ഹാഷ് വാല്യു മാറിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്നാണ് കോടതിയുടെ കൈവശം ഉണ്ടായിരുന്ന ഘട്ടത്തിൽ ചോർന്നതായി ചൂണ്ടിക്കാട്ടി അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (എഫ്.എസ്.എൽ. ലാബ്) നിന്ന് ദൃശ്യങ്ങൾ കോടതിയ്ക്ക് കൈമാറുന്ന ഘട്ടത്തിൽ ഉണ്ടായിരുന്ന ഹാഷ് വാല്യു അയിരുന്നില്ല തിരിച്ച് ലാബിൽ ദൃശ്യങ്ങൾ എത്തിയ സമയത്ത് ഉണ്ടായിരുന്നത്. ശാസ്ത്രീയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ദൃശ്യങ്ങൾ ചോർന്നതിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘo കോടതിയെ സമീപിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടിയെ ആക്രമിച്ച കേസിലും വധ ഗൂഡാലോചനാക്കേസിലും അന്വേഷണം വേഗത്തിലാക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ദിലീപിന്‍റെ അഭിഭാഷകരെയടക്കം അടുത്തയാഴ്ച ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കാവ്യ മാധവന്‍റെ പങ്കാളിത്തം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയശേഷം നോട്ടീസ് നൽകി വിളിച്ചുവരുത്തും. ദിലീപിന്‍റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യാൻ വീണ്ടും നോട്ടീസ് നൽകും. കഴിഞ്ഞ ദിവസം ഇവരെ വിളിപ്പിച്ചെങ്കിലും സ്ഥലത്തില്ലെന്ന മറുപടിയാണ് നൽകിയത്.