അൻപത് ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസിൽ നിലമ്പൂർ എംഎൽഎ പി. വി. അൻവറിന് (P. V. Anvar) അനുകൂലമായി വീണ്ടും റിപ്പോർട്ട് നൽകി ക്രൈംബ്രാഞ്ച്. ബൈൽത്തങ്ങാടി ക്രഷർ തട്ടിപ്പ് കേസിൽ മഞ്ചേരി സിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി പി. വിക്രമൻ റിപ്പോർട്ട് സമർപ്പിച്ചത്. കേസ് സിവിലാണെന്നും ക്രിമിനൽ കേസായി പരിഗണിക്കേണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് ആവര്‍ത്തിക്കുന്നത്.
കേസിൽ പ്രതിയായ പി വി അൻവറിനെ ഒരു തവണ പോലും ചോദ്യം ചെയ്യാതെയാണ് അന്തിമ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതെന്നും കേസ് സിവിലാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് മഞ്ചേരി സിജെഎം കോടതി പറഞ്ഞത്. റിപ്പോർട്ട് മടക്കി അയച്ച കോടതി കേസിൽ പുതിയ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ എന്തുകൊണ്ടാണ് അതേകാര്യം ആവര്‍ത്തിച്ച് വീണ്ടും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് എന്ന് വ്യക്തമല്ല.
2011 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മംഗലാപുരം ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം പി വി അൻവർ വാങ്ങി വഞ്ചിച്ചു എന്നായിരുന്നു പരാതി. ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞായിരുന്നു ഇടപാട് എന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്താണ് 50 ലക്ഷം രൂപ വാങ്ങിയത് എന്നും പരാതിക്കാരന്‍ മൊഴി നല്‍കിയിരുന്നു.
നേരത്തെ, കേസ് അന്വേഷിച്ച ലോക്കല്‍ പോലീസ് അന്വേഷണം വഴി തെറ്റിക്കുന്നു എന്ന് ആരോപിച്ച് പരാതിക്കാരനായ സലീം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരമാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പി. വി. അന്‍വര്‍ എം.എല്‍.എയെ ഒന്ന് ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരന്‍ സലീം സമര്‍പ്പിച്ച ഹരജിയിലാണ് കേസന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലാക്കിയത്.