യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനെതിരെ യോറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിഷേധം ശക്തമാണ്. യുക്രെയ്നിലെ സ്ത്രീകളെയും കുട്ടികളെയും റഷ്യൻ സൈനികർ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുന്നതിനെതിരെ എസ്റ്റോണിയയിലെ റഷ്യൻ എംബസിക്ക് മുൻപിൽ സ്ത്രീകൾ ഇന്നലെ നടത്തിയ പ്രതിഷേധം ലോക ശ്രദ്ധ പിടിച്ചുപറ്റി. അടിവസ്ത്രത്തിലും കാലിലും പ്രതീകാത്മകമായി ചോരയോലിപ്പിച്ച് അര്‍ദ്ധ നഗ്നരായി എത്തിയ സ്ത്രീകള്‍ റഷ്യൻ എംബസിക്ക് മുൻപിൽ നിരന്നുനിന്നു. കൈകള്‍ രണ്ടും പിറകോട്ട് കെട്ടിയും കറുത്ത പ്ലാസ്റ്റിക് കവര്‍കൊണ്ട് തലമൂടിയുമാണ് അവര്‍ നിന്നത്. മിനിറ്റുകളോളം മൌനമായി അവര്‍ എംബസിക്കു മുന്നില്‍ നിലയുറപ്പിച്ചു.
റഷ്യയിലേയും എസ്റ്റോണിയയിലേയും പുടിൻ ഭരണകൂടത്തെ പിന്തുണക്കുന്ന മനുഷ്യ വിരുദ്ധരോടുള്ള പ്രതിഷേധമാണ് തങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പിന്നീട് പറഞ്ഞു. 'റഷ്യൻ പട്ടാളക്കാർ ഉക്രെയ്നിൽ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ഈ യുദ്ധത്തെ പിന്തുണയ്ക്കുന്ന ആളുകള്‍ യുദ്ധക്കുറ്റങ്ങളെക്കൂടെയാണ് പിന്തുണയ്ക്കുന്നത്' - സംഘാടകര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ബലാത്സംഗികളായ പട്ടാളക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്നും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും എഴുതിയ നിരവധി പ്ലക്കാര്‍ഡുകള്‍ നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
റഷ്യന്‍ സൈന്യം യുക്രേനിയന്‍ സ്ത്രീകളെ പൂട്ടിയിടുകയും വീട്ടുകാരുടെ മുന്നിൽ വച്ച് തന്നെ സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന ഹൃദയഭേദകമായ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പുറത്ത് വന്നിരുന്നു. എന്നാല്‍ റഷ്യൻ സൈനികരെ സാഡിസ്റ്റുകളും പീഡകരുമായി അവതരിപ്പിച്ച് റഷ്യയെ അപമാനിക്കാനുള്ള പാശ്ചാത്യ തന്ത്രമാണിതെന്നും യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് എല്ലാം എന്നും റഷ്യയുടെ ഡെപ്യൂട്ടി യുഎൻ അംബാസഡർ ഗെന്നഡി കുസ്മിൻ ന്യായീകരിക്കുന്നു.