ഷഹീദിന്റെയും ബലിദാനിയുടെയും കണക്കെടുക്കുന്നവർ വിധവകളുടെയും അനാഥ ബാല്യങ്ങളുടെയും കണക്കെടുക്കാറുണ്ടോ എന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. പാലക്കാട് എസ് ഡി പി ഐ - ആര്‍ എസ് എസ് നേതാക്കള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഷാനിമോളുടെ പ്രതികരണം. രക്തം കൊണ്ടുള്ള കളി അവസാനിപ്പിച്ചേ മതിയാകൂ എന്നും വിധവകളെ സൃഷ്ടിക്കുന്ന ഈ കൊലപാതകങ്ങൾ ഒരു മതത്തിനും ഒരു രാഷ്ട്രീയത്തിനും ഗുണകരമല്ല എന്നും അവര്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ പരസ്പരം വാരി നിരത്തുന്നവര്‍ അനാഥരായവരുടെയും വിധവകളുടെയും കണക്കുകള്‍കൂടെ നിരത്തണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറയുന്നു.
എസ് ഡി പി ഐ നേതാവ് സുബൈറും ആര്‍ എസ് എസ് നേതാവ് ശ്രീനിവാസനും കൊല്ലപ്പെട്ടതോടെ സമൂഹ മാധ്യമങ്ങളിലും ചേരിതിരിഞ്ഞുള്ള പോര്‍വിളികള്‍ നടക്കുന്നുണ്ട്. ഇരു വിഭാഗവും ഷഹീദിന്റെയും ബലിദാനിയുടെയും എണ്ണം നിരത്തി വാദപ്രതിവാദം നടത്തുകയാണ്. പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളും അഡ്മിന്മാരെയും നിരീക്ഷിക്കുന്നുണ്ടെന്ന് കേരളാ പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
പോലീസിന്‍റെ മുന്നറിയിപ്പ്:
പാലക്കാട് നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹത്തില്‍ വിദ്വേഷവും സ്പർദ്ധയും വളർത്തി സാമുദായിക ഐക്യം തകർക്കുക എന്ന ലക്ഷ്യത്തോടുകൂടി ചിലർ സമൂഹമാധ്യമങ്ങൾ വഴി സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്മാരും നിരീക്ഷണത്തിലാണ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതായിരിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക