പാലക്കാട് ഇരട്ടക്കൊലപാതകത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എം.എല്‍.എ. കൊന്നവരെ പിടിക്കുന്നതോടൊപ്പം കൊല്ലിച്ചവരേയും പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലാൻ ഉത്തരവിടുന്ന നേതൃത്വത്തെ പിടിക്കാൻ പോലീസ് മടിക്കുന്നു. അവരറിയാതെ ഇത് നടക്കില്ല. പാലക്കാടൻ ജനത ഒറ്റക്കെട്ടായി ഈ അക്രമ പരമ്പരകളെയും ഉത്തരവാദികളെയും ജനങ്ങളെ വിഭജിക്കുവാനുള്ള അവരുടെ ശ്രമങ്ങളെയും പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പില്‍ പറയുന്നു:
നാടിന്റെ ശാപമായ ആർ എസ് എസും - എസ് ഡി പി ഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുകയാണ്. വർഗ്ഗീയ കോമരങ്ങൾ ഒരു ജനതയുടെ സ്വൈര ജീവിതത്തെ വെല്ലുവിളിക്കുമ്പോൾ ഒരു ചുക്കും ചെയ്യാൻ കഴിയാത്ത പോലീസിന്റെ ദയനീയ പരാജയം കൂടി ചേർന്ന് പാലക്കാടിനെ വലിയ ആശങ്കയിലാഴ്ത്തുന്നു. ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞ കുറ്റിക്ക് കാവൽ നില്‍ക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറി. ഈ ഭീകര സംഘടനകളുടെ തലപ്പത്തിരുന്ന് ഭാര്യയുടെ മുന്നിലും അച്ഛന്റെ മുന്നിലുമിട്ട് ആളെ കൊല്ലാൻ ഉത്തരവിടുന്ന നേതൃത്വത്തെ പിടിക്കാൻ പോലീസ് മടിക്കുന്നു. അവരറിയാതെ ഇത് നടക്കില്ല. പാലക്കാടൻ ജനത ഒറ്റക്കെട്ടായി ഈ അക്രമ പരമ്പരകളെയും ഉത്തരവാദികളെയും ജനങ്ങളെ വിഭജിക്കുവാനുള്ള അവരുടെ ശ്രമങ്ങളെയും പരാജയപ്പെടുത്തും.
ആലപ്പുഴ മോഡല്‍
ആലപ്പുഴയില്‍ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാന്‍, ബിജെപി ഒബിസി മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരെ അക്രമിസംഘങ്ങള്‍ മാരകമായി വെട്ടിക്കൊലപ്പെടുത്തിയത് ഡിസംബര്‍ 20-നാണ്. അതിനുശേഷം സമാനമായ രീതിയിലാണ് പാലക്കാട്ട് 24 മണിക്കൂറിനിടെ ഇരട്ടകൊലപാതകം അരങ്ങേറിയിരിക്കുന്നത്. പാലക്കാട് മേലാമുറിയില്‍ വെച്ച് ആര്‍ എസ് എസ് നേതാവിനെയാണ് ഏറ്റവുമൊടുവില്‍ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത്. ആര്‍ എസ് എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖാണ് ശ്രീനിവാസന്‍. ശ്രീനിവാസനെ അഞ്ചുപേര്‍ ചേര്‍ന്നാണ് വെട്ടിയത്. പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു ബൈക്കുകളിലായെത്തിയ അഞ്ചുപേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത്. കൊലയാളി സംഘം ശ്രീനിവാസന്‍റെ എസ് കെ ഓട്ടോ റിപ്പയര്‍ കടയ്ക്കകത്ത് അതിക്രമിച്ച് കയറി അദ്ദേഹത്തെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. പാലക്കാട് നോര്‍ത്ത് കസബ സ്റ്റേഷന്‍ പരിധിയിലാണ് ഈ അരുംകൊല നടന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക