കോഴിക്കോട്: മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിൽ സ്വിഫ്റ്റ് ബസുകൾ കൂട്ടിയിടിച്ച് ചില്ലുകൾ തകർന്നു. ബംഗളൂരുവിലേക്ക് പോവാൻ നിർത്തിയിട്ട ബസിൽ, ബത്തേരിയിൽനിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. ട്രാക്കിൽ നിർത്തിയിട്ട സിഫ്റ്റ് പിറകിലേക്ക് നീങ്ങുകയായിരുന്നു. ഡ്രൈവർ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതാകാം അപകടകാരണം. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കെ എസ് ആർ ടി സി അധികൃതർ പറഞ്ഞു.
കെഎസ്ആർടിസിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ആരംഭിച്ച കെ സ്വിഫ്റ്റ് ബസ് സർവീസുകൾ ഏപ്രിൽ 11 മുതലാണ് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത അന്നുമുതൽ എല്ലാ ദിവസവും സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ട വാർത്തകൾ പുറത്തുവരുന്നുണ്ട്. 15-വർഷത്തോളം ദീർഘദൂരബസുകളോടിച്ച് പരിചയമുള്ള എംപാനൽ ജീവനക്കാരെ ഒഴിവാക്കിയാണ് കരാറുകാരെ എടുത്തതെന്നും ഡ്രൈവർമാരുടെ പരിചയമില്ലായ്മയാണ് അപകടത്തിന് വഴിതെളിയിക്കുന്നതെന്നും കെഎസ്ആർടിസി ജീവനക്കാർ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സ്വിഫ്റ്റ് ബസിനെയും കെഎസ്ആര്‍ടിസിയേയും അപകീർത്തിപ്പെടുത്താൻ ചില തൽപരകക്ഷികൾ മനപ്പൂർവ്വം ശ്രമിക്കുന്നുണ്ടെന്നാണ് കെഎസ്ആര്‍ടിസിയുടെ ആരോപണം. കൃത്യമായ അജണ്ടയോടെ തെറ്റായവിവരങ്ങളാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി ഉൾപ്പെടെ പ്രചരിപ്പിച്ചതെന്നും, എന്നാൽ അതുകൊണ്ട് കെഎസ്ആർടിസിക്കും സ്വിഫ്റ്റ് ബസിനും വൻ പ്രശസ്‌തിയാണ് ലഭിച്ചതെന്നും കെഎസ്ആര്‍ടിസി പറയുന്നു.