തിരുവനന്തപുരം: പാലക്കാട് എസ്ഡിപി - ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മരണത്തോട് അനുബന്ധിച്ച് ഇന്ന് നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സ്പീക്കര്‍ എം ബി രാജേഷ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്പീക്കര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'പാലക്കാട്ട് ഇന്ന് നടക്കുന്ന സമാധാന യോഗത്തിൽ സ്പീക്കർ പങ്കെടുക്കുമോ എന്ന് ഇന്നലെ മുതൽ പലരും അന്വേഷിച്ചിരുന്നു. സ്പീക്കർമാർ സാധാരണ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്ന കീഴ് വഴക്കമില്ല. എങ്കിലും സമാധാന യോഗമായതിനാലും നഗരത്തിൽ താമസിക്കുന്ന ജനപ്രതിനിധി എന്ന നിലയിലും പങ്കെടുക്കുന്നത് ഉചിതമാകുമെന്ന് കരുതിയതിനാൽ യോഗത്തിനെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതൊരു പുതിയ കീഴ് വഴക്കം സൃഷ്ടിക്കപ്പെടാൻ ഇടയാക്കുമെന്നും ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നു വരുമെന്നുമുള്ള അഭിപ്രായങ്ങൾ കണക്കിലെടുത്ത് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നതല്ല. യോഗ തീരുമാനങ്ങൾക്കും സമാധാന ശ്രമങ്ങൾക്കും എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നാണ് സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സര്‍വ്വകക്ഷിയോഗത്തില്‍ സാധാരണയായി സ്പീക്കറുടെ പ്രതിനിധിയാണ് പങ്കെടുക്കുക. എന്നാല്‍ ജില്ലയിലെ സാഹചര്യം കണക്കിലെടുത്ത് യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു എം ബി രാജേഷ് ആദ്യം അറിയിച്ചിരുന്നത്. പാലക്കാട് എലപ്പുള്ളിയിലും മേലാമുറിയിലും 24 മണിക്കൂറിനിടെയുണ്ടായ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. വൈകിട്ട് 3.30-ന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് സമാധാനയോഗം നടക്കുക. നിരോധനാജ്ഞ ആരംഭിച്ചതിനാല്‍ കടുത്ത പൊലിസ് വിന്യാസമാണ് ജില്ലയില്‍ നടത്തിയിട്ടുള്ളത്. അഡീഷണല്‍ ഡി ജി പി വിജയ് സാഖറെ പാലക്കാട്ടെ പൊലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.