മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന നിരോധനം ഭാഗികമായി പിൻവലിച്ചു. ഹൈഡ്രോക്സിക്ലോറോക്വിൻ നൽകിയില്ലെങ്കിൽ പ്രതികാര നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അതോടെ, അയൽരാജ്യങ്ങൾക്കും പകർച്ചവ്യാധി മാരകമായി ബാധിച്ച രാജ്യങ്ങൾക്കും ഇന്ത്യ അവശ്യ മരുന്നുകൾ വിതരണം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു.
വിഷയം രാഷ്ട്രീയ വല്‍ക്കരിക്കേണ്ടതില്ലെന്നും, മഹാമാരി ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലേക്കും ഇന്ത്യ മലേറിയ വിരുദ്ധ മരുന്ന് കയറ്റി അയക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയെ ആശ്രയിക്കുന്ന അയൽ രാജ്യങ്ങൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ, പാരസെറ്റമോൾ തുടങ്ങിയ മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ' 'മഹാമാരിയുടെ മാനുഷിക വശങ്ങൾ കണക്കിലെടുത്ത് അന്താരാഷ്ട്ര സമൂഹം ശക്തമായ സഹകരണം ഉറപ്പാകേണ്ട സമയമാണിതെന്ന ഉറച്ച ബോധ്യത്തോടെയാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്നും' ശ്രീവാസ്തവ പറഞ്ഞു.
ഞായറാഴ്ച ഇന്ത്യൻ പ്രധാനമന്ത്രിയുമായി മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ടെന്നും നിരോധനം നീക്കിയില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അത് വഷളാക്കിയേക്കാമെന്നും ട്രംപ് പറഞ്ഞിരുന്നു.