പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കുന്നതിനെചൊല്ലി പാർട്ടിക്കകത്ത് അഭിപ്രായഭിന്നതയുണ്ടായെന്ന വാർത്ത തളളി ഇടതുമുന്നണി കൺവീനർ ഇ. പി. ജയരാജൻ. ഒരിക്കല്‍ പുറത്താക്കി എന്നത് കൊണ്ട് ആജീവനാന്തം വിലക്കേര്‍പ്പെടുത്തണമെന്നില്ല. എല്ലാ മനുഷ്യര്‍ക്കും തെറ്റ് പറ്റും. തെറ്റ് പറ്റാത്തവരായി ആരുമില്ല, ജീവിതത്തിൽ നല്ല കാര്യങ്ങൾ ചെയ്യവെ ചെറിയ പിശകുകളും സംഭവിച്ചേക്കാം. അച്ചടക്ക നടപടി ഒരാളെ നശിപ്പിക്കാനല്ല അത് തെറ്റ് തിരുത്താനുളള അവസരമാണെന്നും ഇ. പി. ജയരാജൻ പറഞ്ഞു. പി. ശശിയെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാനുളള പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തെ എല്ലാവരും ഐക്യകണ്ഠമായാണ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ശശിയുടെ നിയമനത്തെ സിപിഐഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ശക്തമായി എതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും പി. ശശി മുന്‍പ് ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പി. ജയരാജന്റെ വിയോജിപ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ അതൃപ്തി പ്രകടിപ്പിച്ചു. നിയമനം ചര്‍ച്ച ചെയ്യുമ്പോഴല്ല എതിര്‍പ്പ് അറിയിക്കേണ്ടതെന്ന് അദ്ദേഹം നീരസം പ്രകടിപ്പിച്ചു. സംസ്ഥാന സമിതിയില്‍ അല്ലേ ചര്‍ച്ച ചെയ്യാന്‍ പറ്റൂ എന്ന് പി ജയരാജന്‍ തിരിച്ചടിക്കുകയും ചെയ്തു. എന്നാല്‍ സമിതിയിലെ മറ്റെല്ലാ അംഗങ്ങളും ശശിയുടെ നിയമനത്തോട് യോജിക്കുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയിലേക്ക് രണ്ടാം ഊഴമാണ് പി ശശിയെ തെരഞ്ഞെടുത്തത്. നേരത്തെ ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പി ശശി സേവനം ആനുഷ്ടിച്ചിട്ടുണ്ട്. സദാചാര ലംഘന ആരോപണങ്ങളെ തുടർന്ന് 2011-ലാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ശശിയെ പാർട്ടി പുറത്താക്കിയത്. ഡിവൈഎഫ്ഐ ജില്ലാ നേതാവായ യുവതിയാണ് ശശിക്കെതിരെ പരാതി നൽകിയത്. എന്നാൽ ശശിക്കെതിരായ നടപടി പാർട്ടിക്കുള്ളിൽ ഒതുങ്ങിയതോടെ ക്രൈം വാരിക എഡിറ്റർ ടി. പി. നന്ദകുമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിൽ തെളിവില്ലെന്ന് കണ്ട് കോടതി പി. ശശിയെ പിന്നീട് കുറ്റവിമുക്തനാക്കുകയും ചെയ്തു.