തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു. മുഖ്യമന്ത്രി പുറപ്പെട്ട് 4 ദിവസത്തിന് ശേഷമാവും 2 ആഴ്ചത്തെ ചികിത്സക്കായി കോടിയേരിയുടെ യാത്ര. സെക്രട്ടറിയുടെ ചുമതല ഇതുവരെ ആർക്കും കൈമാറിയിട്ടില്ല. ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുടർചികിത്സക്കായി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. മടങ്ങി വരുന്ന തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല.
പാർട്ടി പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണ് ചികിത്സയ്ക്കായി ഇരുവരും വിദേശത്തേക്ക് പോകുന്നത്. ദീർഘകാലത്തേക്ക് മാറി നിൽക്കുന്നില്ല എന്നതിനാൽ പാർട്ടി സെക്രട്ടറിയുടെ ചുമതല കോടിയേരി മറ്റാർക്കും കൈമാറുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. പാർട്ടി സെന്ററാകും സെക്രട്ടറിയുടെ ചുമതല നിർവഹിക്കുക. കോടിയേരി ചികിത്സക്കായി ആദ്യം അവധിയെടുത്തപ്പോഴും പാർട്ടി സെന്ററായിരുന്നു സെക്രട്ടറിയുടെ ചുമതല നിർവഹിച്ചത്. പിന്നീട് ബിനീഷ് കോടിയേരിക്കെതിരെ ഇഡി കേസ് വന്ന സാഹചര്യത്തിലായിരുന്നു കോടിയേരി അവധിയെടുത്ത് ചുമതല എ. വിജയരാഘവന് കൈമാറിയത്. അന്ന് കോടിയേരി ചികിത്സയ്ക്കായി അവധിയെടുത്തെന്നായിരുന്നു പാർട്ടി വ്യക്തമാക്കിയത്.
മയോ ക്ലിനിക് (Mayo Clinic)
വൈദ്യശാസ്ത്രത്തിലെ ഏതൊരു വിഭാഗത്തിലും ലോകത്തിലെ ഏറ്റവും മികച്ച ചികിൽസ നൽകുന്ന സ്ഥാപനമാണ് അമേരിക്കയിലെ മയോ ക്ലിനിക്. 4500 ഡോക്ടർമാരും ഇതര വിഭാഗങ്ങളിലായി 58,400 പേരും ജോലിചെയ്യുന്ന വലിയ ആശുപത്രി. മൂവായിരത്തോളം ശാസ്ത്രജ്ഞർ പൂർണ്ണസമയ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലോകത്തിലെ ഏക ആശുപത്രി. ലോകമെമ്പാടുമുള്ള ആശുപത്രികളിൽ നിന്നു റഫർ ചെയ്യുന്ന പതിമൂന്ന് ലക്ഷത്തോളം രോഗികളെയാണ് വർഷംതോറും ചികിത്സക്കെത്തുന്നത്.
വില്യം വോറൽ മയോ ആണ് മയോ ക്ലിനിക്കിന്റെ സ്ഥാപകൻ. 1883-ൽ വൈദ്യപഠനം പൂർത്തീകരിച്ച മക്കളായ വില്യമിനെയും ചാർളിയെയും ചേർത്ത് റോച്ചസ്റ്ററിൽ അദ്ദേഹം സെന്റ് മേരീസ് ഹോസ്പിറ്റൽ തുടങ്ങി. അതാണ് പിന്നീട് മയോ ക്ലിനിക് ആയത്. 1911ൽ അന്തരിക്കുംവരെ ഡോക്ടർ വില്യം വൊറൽ മയോ തന്റെ പൂർണ്ണ സമയവും ചികിൽസയ്ക്കും ഗവേഷണങ്ങൾക്കുമായി വിനിയോഗിച്ചു. ‘രോഗം വരാതെ ദീർഘായുസോടെ ഇരിക്കാൻ ഉതകുന്നതാവണം ശാസ്ത്രമെന്നായിരുന്നു' അദ്ദേഹത്തിന്‍റെ ആപ്തവാക്യം. അതിനെ അർഥവത്താക്കുന്ന രീതിയിലുള്ള ഗവേഷണങ്ങളാണ് മയോ ക്ലിനിക്കിൽ ഇപ്പോഴും നടക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക