തിരുവനന്തപുരം: കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞാല്‍ മുസ്ലീം ലീഗിനെ സ്വീകരിക്കാമെന്ന എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ പ്രസ്താവനയെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. ലീഗിന്‍റെ പ്രവേശനവുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്‍ സ്വന്തം അഭിപ്രയം പറഞ്ഞതായിരിക്കാം. ചര്‍ച്ച ചെയ്യാത്ത കാര്യത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ സംസാരിക്കാനില്ല. നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ലീഗിനോടുള്ള നിലപാടില്‍ സിപിഎം മാറ്റം വരുത്തിയിട്ടില്ലെന്നാണ് ഈ വിഷയത്തില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ വ്യക്തമാക്കിയത്. മാധ്യമങ്ങളുടെ ചോദ്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറഞ്ഞതാകാമെന്നും അത് കാര്യമായി എടുക്കേണ്ടതില്ലെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ലീഗിന്‍റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞതില്‍ മാറ്റമില്ലെന്നും കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്‍റെ കിംഗ് മേക്കറാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ തള്ളിപ്പറയുകയാണെങ്കില്‍ മുസ്ലിം ലീഗിനെ സിപിഎം സ്വീകരിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഇ.പി ജയരാജന്‍ പറഞ്ഞത്. എല്‍ ഡി എഫിന്‍റെ വാതില്‍ ആര്‍ക്കുമുന്നിലും അടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആ നയത്തിന്‍റെ ഭാഗമായാണ് ഓരോ കാര്യവും ചെയ്യുന്നത്. പ്രതീക്ഷിക്കാത്ത പല ആളുകളും പാര്‍ട്ടിയിലേക്ക് വരും. ആര്‍ എസ് പി പുനര്‍വിചിന്തനം ചെയ്യണം. എൽഡിഎഫ് നയങ്ങൾ അംഗീകരിച്ച് വന്നാൽ പി ജെ കുര്യനും മാണി സി കാപ്പനും മുന്നണിയില്‍ പ്രവേശനം നല്‍കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.