തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്‍റെ കിംഗ് മേക്കറാണ്. മുസ്ലിം ലീഗിനെ എല്‍ ഡി എഫിലേക്ക് ക്ഷണിച്ച തന്‍റെ നിലപാടില്‍ മാറ്റമില്ല. ഇടതുമുന്നണിയിലേക്ക് വരുന്നതിനെക്കുറിച്ച് മുസ്ലിം ലീഗിന് തീരുമാനിക്കാം. ലീഗില്ലെങ്കില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും, മുന്നണി വിപുലീകരണം എല്‍ ഡി എഫിന്‍റെ അജണ്ടയിലുണ്ടെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
എല്‍ ഡി എഫിന്‍റെ വാതില്‍ ആര്‍ക്കുമുന്നിലും അടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആ നയത്തിന്‍റെ ഭാഗമായാണ് ഓരോ കാര്യവും ചെയ്യുന്നത്. പ്രതീക്ഷിക്കാത്ത പല ആളുകളും പാര്‍ട്ടിയിലേക്ക് വരും. ആര്‍ എസ് പി പുനര്‍വിചിന്തനം ചെയ്യണം. എൽഡിഎഫ് നയങ്ങൾ അംഗീകരിച്ച് വന്നാൽ പി ജെ കുര്യനും മാണി സി കാപ്പനും മുന്നണിയില്‍ പ്രവേശനം നല്‍കുമെന്ന് ഇ പി ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ നിലപാടില്‍ മാറ്റം വരുത്തില്ലെന്ന സൂചനയാണ് കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ചതിലൂടെ ഇ പി ജയരാജന്‍ വ്യക്തമാക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്ക് കൂട്ടുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പോളിറ്റ്ബ്യൂറോ ബ്യൂറോ അംഗമായ എ വിജയരാഘവനും രംഗത്തെത്തിയിരുന്നു. ഇ പി ജയരാജന്‍ പറഞ്ഞത് അദ്ദേഹത്തിന്‍റെ സ്വന്തം അഭിപ്രായമാണ്. മുന്നണി വിപുലീകരണത്തെക്കുറിച്ച് ഇതുവരെ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നുമാണ് കാനം ലീഗ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. ലീഗിനോടുള്ള നിലപാടില്‍ സിപിഎം മാറ്റം വരുത്തിയിട്ടില്ലെന്നാണ് എ വിജയരാഘവന്‍ പറഞ്ഞത്.