വൈദ്യശാസ്ത്രത്തിലെ ഏതൊരു വിഭാഗത്തിലും ലോകത്തിലെ ഏറ്റവും മികച്ച ചികിൽസ നൽകുന്ന സ്ഥാപനമാണ് അമേരിക്കയിലെ മയോ ക്ലിനിക്. വന്‍കരകള്‍ കടന്ന് അതിന്‍റെ ഖ്യാതി പരിലസിക്കാന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. 4500 ഡോക്ടർമാരും ഇതര വിഭാഗങ്ങളിലായി 58,400 പേരും ജോലിചെയ്യുന്ന അമേരിക്കയിലെ ഏറ്റവും വലിയ ആശുപത്രി. മൂവായിരത്തോളം ശാസ്ത്രജ്ഞർ പൂർണ്ണസമയ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലോകത്തിലെ ഏക ആശുപത്രി. ലോകമെമ്പാടുമുള്ള ആശുപത്രികളിൽ നിന്നു റഫർ ചെയ്യുന്ന പതിമൂന്ന് ലക്ഷത്തോളം രോഗികളെയാണ് വർഷംതോറും അവിടെ ചികിത്സക്കെത്തുന്നത്.
മയോയില്‍ നമ്മെ പരിചരിക്കാനെത്തുന്നത് ഒരു ഡോക്ടര്‍ അല്ല, വിവിധ സ്പെഷ്യലിസ്റ്റുകളടങ്ങുന്ന ഒരു മൾട്ടി ഡിസിപ്ലിനറി ടീമാണ്. നമ്മുടെ ശരീരത്തെ മുഴുവൻ പഠിച്ച് രോഗ കാരണം കണ്ടെത്തി വിദഗ്ധ ചികിത്സ നല്‍കുന്ന സമഗ്രവും സംയോജിതവുമായ രീതിയാണ് അവിടെ പിന്തുടരുന്നത്. വളരെ സമയമെടുക്കുന്ന ഒരു ചികിത്സാ രീതിയാണ് മയോയിലേത്. ഓരോ മാസവും 140 രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് രോഗികളാണ് അവിടെ ചികിത്സക്കെത്തുന്നത്. മെഡിക്കല്‍ സ്‌കൂള്‍, ഗവേഷണകേന്ദ്രങ്ങള്‍, ലബോറട്ടറികള്‍, ഹോട്ടലുകള്‍ തുടങ്ങിയ സൗകര്യങ്ങളോടെ പരസ്പരബന്ധിതമായ ഒരു സൗഖ്യാലയമാണ് അത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എവിടെയും ഒരു ആശുപത്രിയാണ് എന്ന പ്രതീതിയേ ഉണ്ടാവില്ല എന്നതാണ് മയോയെ മറ്റ് ആശുപത്രികളില്‍നിന്നും വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. കെട്ടിടങ്ങളുടെ മതിലുകളിലെല്ലാം മനോഹരമായ ചിത്രങ്ങളും കൊത്തുപണികളും ലോകത്തിന്റെ വിവിധസ്ഥലങ്ങളില്‍നിന്ന് ശേഖരിച്ച കൗതുകവസ്തുക്കളും കാണാം. ഇരിക്കാനും കിടന്നുറങ്ങാനും വിശ്രമിക്കാനും വിനോദത്തിനുമെല്ലാം പ്രത്യേക കേന്ദ്രങ്ങളുണ്ട്. കൂടുതല്‍ രോഗികളെ കാണരുതെന്നും കൂടുതല്‍ ടെസ്റ്റുകള്‍ എഴുതി ഹോസ്പിറ്റലിന് ലാഭമുണ്ടാക്കികൊടുക്കേണ്ടന്നും ഡോക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുന്ന മറ്റൊരു ആശുപത്രി എവിടെയെങ്കിലും ഉണ്ടാകുമോ?. രോഗിയുടെ സൗഖ്യം എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ള ഏകോപിതമായ പ്രവര്‍ത്തനമാണ് മയോക്ലിനിക്കിന്റെ മുഖമുദ്ര. അതിന്‍റെ ലോഗോയില്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന മൂന്ന് പരിചകള്‍ കാണാം. നടുക്കുള്ളത് രോഗീശുശ്രൂഷയെയും വശങ്ങളിലുള്ളത് വിദ്യാഭ്യാസം, ഗവേഷണം എന്നിവയെയും പ്രതിനിധാനം ചെയ്യുന്നു.
വില്യം വോറൽ മയോ ആണ് മയോ ക്ലിനിക്കിന്റെ സ്ഥാപകൻ. 1883-ൽ വൈദ്യപഠനം പൂർത്തീകരിച്ച മക്കളായ വില്യമിനെയും ചാർളിയെയും ചേർത്ത് റോച്ചസ്റ്ററിൽ അദ്ദേഹം സെന്റ് മേരീസ് ഹോസ്പിറ്റൽ തുടങ്ങി. അതാണ് പിന്നീട് മയോ ക്ലിനിക് ആയത്. 1911ൽ അന്തരിക്കുംവരെ ഡോക്ടർ വില്യം വൊറൽ മയോ തന്റെ പൂർണ്ണ സമയവും ചികിൽസയ്ക്കും ഗവേഷണങ്ങൾക്കുമായി വിനിയോഗിച്ചു. ‘രോഗം വരാതെ ദീർഘായുസോടെ ഇരിക്കാൻ ഉതകുന്നതാവണം ശാസ്ത്രമെന്നായിരുന്നു' അദ്ദേഹത്തിന്‍റെ ആപ്തവാക്യം. അതിനെ അർഥവത്താക്കുന്ന രീതിയിലുള്ള ഗവേഷണങ്ങളാണ് മയോ ക്ലിനിക്കിൽ ഇപ്പോഴും നടക്കുന്നത്.