ഡല്‍ഹി: ഡൽഹിയിലെ ജഹാംഗീർപുരിയിൽ ബുള്‍ഡോസര്‍ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെ വീട് തകര്‍ത്ത സംഭവത്തില്‍ ആം ആദ്മി ഇടപെടുന്നില്ലെന്ന വിമര്‍ശനം രൂക്ഷമായി ഉയരുന്നതിനിടയില്‍ തകര്‍ന്ന വീടുകള്‍ സന്ദര്‍ശിച്ച് നേതാക്കള്‍. ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള്‍ ഇതുവരെ സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആക്രമണം നടന്ന പ്രദേശത്തെ ജനങ്ങളുമായി അദ്ദേഹം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് നേതാക്കള്‍ മറുപടി പറഞ്ഞത്. അതോടൊപ്പം, ന്യൂനപക്ഷങ്ങള്‍ സംസ്ഥാനത്ത് നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായോട് നേരത്തെ തന്നെ സംസാരിച്ചിരുന്നുവെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2019-ലെ ഷഹീൻ ബാഗ് പ്രതിഷേധത്തിലും 2020-ലെ ഡൽഹി കലാപത്തിലും ആം ആദ്മി സ്വീകരിച്ച അതേ നയമാണ് ഇപ്പോഴും പിന്തുടരുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന പ്രധാന വിമര്‍ശനം. കര്‍ണാടകയില്‍ അധികാരം നേടാന്‍ പരിശ്രമിക്കുന്ന കെജ്രിവാള്‍ ഡല്‍ഹിയിലെ ന്യൂനപക്ഷങ്ങളെ മറന്നുപോകുകയാണ്. ഒരു വിഭാഗം എല്ലാം നഷ്ടപ്പെട്ടു നില്‍ക്കുമ്പോഴും ഇത്തരം സമീപനങ്ങളല്ല ഭരണാധികാരിയില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നു.
കഴിഞ്ഞ ബുധാനാഴ്ച്ചയാണ് ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബിജെപി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ന്യൂനപക്ഷങ്ങളുടെ വീടുകള്‍ പൊളിച്ചുനീക്കിയത്. കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടും ഇത് അംഗീകരിക്കാന്‍ അധികാരികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് സിപിഎം നേതാവ് ബൃന്ദാ കാരാട്ട് നേരിട്ടെത്തി നടപടികള്‍ നിര്‍ത്തിവെപ്പിക്കുകയാണുണ്ടായത്.