ഇസ്ലാമാബാദ്: വിദ്യാര്‍ത്ഥിനികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കേണ്ടെന്ന് പാക്കിസ്ഥാനിലെ സ്വാബി വിമൻ യൂണിവേഴ്സിറ്റി. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതുവഴി വിദ്യാര്‍ത്ഥിനികളുടെ സ്വഭാവത്തില്‍ മാറ്റം വരുന്നുവെന്ന് ചൂണ്ടിക്കട്ടിയാണ് സര്‍വ്വകലാശാല ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സർവ്വകലാശാലയില്‍ സ്‌മാർട്ട് ഫോണുകൾ, ടാബ്‌ലെറ്റുകൾ അനുവദിക്കില്ല. പഠന സമയങ്ങളില്‍ വിദ്യാർത്ഥികൾ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത് അവരുടെ വിദ്യാഭ്യാസം, പെരുമാറ്റം, എന്നിവയെ സാരമായി ബാധിക്കുന്നതായി കണ്ടെത്തി. അതിനാൽ സർവകലാശാലക്കുള്ളില്‍ വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നാണ് അറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. നിയമലംഘനം ഉണ്ടായാൽ വിദ്യാർത്ഥികൾക്കെതിരെ കർശന നടപടിയെടുക്കുകയും 5,000 രൂപ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വാബി വിമൻ യൂണിവേഴ്സിറ്റി ആദ്യമായിട്ടല്ല വിദ്യാര്‍ത്ഥിനികളുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറുന്നത്. പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെക്കുറിച്ചും മുടി ചീകേണ്ട രീതികളെക്കുറിച്ചുമെല്ലാം ഇതിന് മുന്‍പും യൂണിവേഴ്സിറ്റി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പെണ്‍കുട്ടികള്‍ യൂണിവേഴ്‌സിറ്റിയില്‍ നിര്‍ബന്ധമായും ചുരിദാറുകള്‍ ധരിക്കണമെന്നാണ് ഇതിനുമുന്‍പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നത്. യൂണിവേഴ്സിറ്റിയിലേക്ക് വിദ്യാര്‍ത്ഥിനികള്‍ വരുമ്പോള്‍ മുഖത്ത് മേക്കപ്പ് ചെയ്യുന്നതിനും ആഭരണങ്ങള്‍ ധരിക്കുന്നതിനും നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലാണ് സ്വാബി യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്. അഫ്ഗാൻ അതിർത്തിയോട് അടുത്ത ഈ മേഖല താലിബാന് സ്വാധീനമുള്ള പ്രദേശമാണ്.