അഹമ്മദാബാദ്: തല്‍ക്കാലം ബിജെപിയില്‍ ചേരാന്‍ യാതൊരു പദ്ധതിയുമില്ലെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദ്ദിക് പട്ടേല്‍. എന്നാല്‍ ബിജെപി അടുത്ത കാലത്തായി നടപ്പാക്കിയ രാഷ്ട്രീയ തീരുമാനങ്ങളെ താന്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. 'അത്തരം തീരുമാനങ്ങള്‍ എടുക്കാനുള്ള ശക്തി അവര്‍ക്കുണ്ട്. ഗുജറാത്തില്‍ കോണ്‍ഗ്രസ് ശക്തമാണ്. ഉറച്ച ചില തീരുമാനങ്ങള്‍ എടുക്കാന്‍ നേതൃത്വം തയ്യാറാകുമെന്നും ഹൈക്കമാന്‍ഡ് എന്നെ കേള്‍ക്കുമെന്നുമാണ് പ്രതീക്ഷ' - ഹാര്‍ദ്ദിക് പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ബിജെപിയിലേയ്‌ക്ക് പോകുമോ എന്ന് ഇന്നലെ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഗുജറാത്തിനെ മുന്നോട്ട് നയിക്കലാണ് പ്രധാനമെന്നും തന്നെ കെജ്‌രിവാളും ബിജെപിയുമായും പലരും ബന്ധപ്പെടുത്തുന്നുണ്ടെന്നും എല്ലാ വഴികളും തുറന്നു കിടക്കുകയാണെന്നുമായിരുന്നു ഹാര്‍ദ്ദികിന്‍റെ പ്രതികരണം. ഹാർദ്ദിക്കിന്റെ അഭിമുഖത്തെ സ്വാഗതം ചെയ്‌ത ബിജെപി സംസ്ഥാന അധ്യഷൻ സി ആർ പാട്ടീൽ മോദിയുടെ നേതൃത്വം ഹാർദ്ദിക് പരസ്യമായി അംഗീകരിക്കാൻ ധൈര്യം കാട്ടിയെന്നും പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതുമടക്കം ബിജെപി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല എന്നാണ് ഇന്ന് ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ കോൺഗ്രസ് നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും പിസിസി യോഗങ്ങളിലേയ്‌ക്ക് പോലും ക്ഷണിക്കാറില്ലെന്നും ഹാർദ്ദിക് പട്ടേൽ തുറന്നടിച്ചിരുന്നു. സംസ്ഥാനത്തെ പ്രമുഖ സമുദായമായ പട്ടീദാർ വിഭാഗത്തിൽ നിന്നുള്ള ഹാർദ്ദിക്കിന്റെ പിന്തുണ കൊണ്ടാണ് കോൺഗ്രസ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഹുൽ ഗാന്ധി മുൻകൈയെടുത്താണ് ഹാർദ്ദിക്കിനെ പാർട്ടിയിലെത്തിച്ചത്.
പട്ടേൽ വിഭാഗത്തിലെ മറ്റൊരു നേതാവായ നരേഷ് പട്ടേലിനെ കോൺഗ്രസിലേക്ക് എത്തിക്കാൻ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ശ്രമിക്കുന്നതാണ് ഹാര്‍ദ്ദിക് പട്ടേലിനെ ചൊടിപ്പിക്കുന്നത്. പട്ടേൽ സമുദായത്തിനിടയില്‍ ഹാര്‍ദ്ദികിനെക്കാള്‍ സ്വീകാര്യനാണ് നരേഷ്. അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ തനിക്ക് കിട്ടേണ്ട പല സ്ഥാനമാനങ്ങളും നഷ്ടപ്പെടുമെന്ന് ഹാര്‍ദ്ദിക് ഭയക്കുന്നു. അതുകൊണ്ടാണ് പട്ടേല്‍ വിഭാഗത്തിന്റെ സംവരണ സമരം നയിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ബി.ജെ.പിയെ വിറപ്പിച്ച ഹാര്‍ദിക് ബി.ജെ.പി നേതാക്കളെയും ആശയങ്ങളെയും പരസ്യമായി പിന്തുണച്ച് രംഗത്തുവരാന്‍ കാരണം.