പാറ്റ്ന: രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്തു. ബി ജെ പി നേതാക്കളായ അവധേഷ് നാരായൺ സിംഗ്, സയ്യിദ് ഷാനവാസ് ഹുസൈൻ, ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാന്‍ എന്നിവരും വിരുന്നിനെത്തിയിരുന്നു. എന്നാല്‍ നിതീഷ് കുമാറിന്‍റെ സാന്നിധ്യം പല ഊഹാപോഹങ്ങള്‍ക്കും രാഷ്ട്രീയ വിലശകലനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.
ബിജെപിയുടെ ഉരുക്കുകോട്ടയായ ബോചഹാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തേജസ്വി യാദവിന്‍റെ പാര്‍ട്ടി ഉജ്വല വിജയം നേടിയതിന്റെ അമ്പരപ്പ് ഇനിയും ബിജെപി ക്യാംബുകളെ വിട്ടുപോയിട്ടില്ല. നിതീഷ് കുമാറാണ് മുഖ്യമന്ത്രിയെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുനേടി ഏറ്റവും വലിയ ഒറ്റകക്ഷിയായത് ബിജെപിയാണ്. ഇപ്പോഴാകട്ടെ, നിതീഷിനെ കേന്ദ്രമന്ത്രിയാക്കി ബിഹാര്‍ മുഖ്യമന്ത്രിപഥം ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അതിന്‍റെ ചര്‍ച്ചകള്‍ക്കായി അമിത്ഷാ ഇന്ന് ബിഹാര്‍ സന്ദര്‍ശിക്കുന്നുമുണ്ട്. അതിനിടെയാണ് നിതീഷ് കുമാർ തേജസ്വിയുടെ ക്ഷണം സ്വീകരിച്ചത്. അതാണ് നിതീഷ് കുമാർ 'മഹാഗത്ബന്ധനിലേക്കോ' 'മഹാസഖ്യത്തിലേക്കോ' മടങ്ങിയെത്തുമെന്ന ഊഹാപോഹങ്ങള്‍ ശക്തമാക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജനതാദള്‍ (യുണൈറ്റഡ്) ബിജെപിയുമായി കൂട്ടുകൂടിയ 2017 മുതല്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബം നിതീഷുമായി അകന്നിരുന്നു. അഞ്ചുവര്‍ഷത്തിനു ശേഷം ആദ്യമായാണ് പിണക്കം മറന്ന് തേജസ്വി യാദവ് നിതീഷിനെ വീട്ടിലേക്ക് ക്ഷണിക്കുന്നതും, അദ്ദേഹം ക്ഷണം സ്വീകരിക്കുന്നതും. ബിഹാറിന്‍റെ രാഷ്ട്രീയ ഭൂമികയിലേക്ക് കടക്കാനായി 2005 ല്‍ നിതീഷുമായി കൂട്ടുകൂടിയ ബിജെപിക്ക് ഇന്ന്, 17 വര്‍ഷങ്ങള്‍ക്ക് ശേഷം 2022 ലെത്തി നില്‍ക്കുമ്പോള്‍ നിതീഷിനെയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെയും സഖ്യത്തിലെ രണ്ടാം കക്ഷിയാക്കി മാറ്റാന്‍ കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. ബിഹാര്‍ രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ നഷ്ടം നേരിട്ടത് നിതീഷിനുതന്നെയാണ്. അത് അദ്ദേഹം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.