പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (71) അന്തരിച്ചു. ശ്വാസതടസം ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രണ്ടു മാസത്തോളമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എൺപതുകളിൽ മലയാള സിനിമയെ പുതിയ ഭാവുകത്വത്തിലേക്ക് നയിച്ച എഴുത്തുകാരനാണ് ജോൺപോൾ. സ്കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായി 1950 ഒക്ടോബർ 29ന് എറണാകുളത്താണ് ജോൺ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് എക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടി. ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും ജോലിചെയ്തു. ഐഷ എലിസബത്താണ് ഭാര്യ. മകൾ ജിഷ ജിബി.
മലയാള സിനിമക്ക് വലിയ സംഭാവന നൽകിയ ജോൺ പോളിന് ജീവിതത്തിൽ വലുതായൊന്നും സമ്പാദിക്കാനായിരുന്നില്ല. മാസങ്ങൾ നീണ്ട ചികിത്സയെ തുടർന്ന് ജോൺപോളിന്റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ചികിത്സയ്ക്ക് കൂടുതല്‍ തുക വേണ്ടി വന്നതോടെ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ സഹായനിധി രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായവും ലഭ്യമാക്കിയിരുന്നു.
നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ് ജോണ്‍ പോള്‍. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സംവിധായകൻ ഭരതനുവേണ്ടിയാണ് അദ്ദേഹം ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്. മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.
മുഖ്യമായും സംവിധായകൻ ഭരതനുമായി ചേർന്നു ചെയ്ത അക്കാലത്തെ മധ്യവർത്തി സിനിമകളുടെ നട്ടെല്ലായിരുന്നു അദ്ദേഹം. വെള്ളിത്തിരയിൽ അത് നവോന്മേഷം വിതറി. മുഖ്യധാരാ സിനിമയെ പൊതുവിൽ ഭാവുകത്വപരമായി പരിഷ്കരിക്കുന്നതിൽ ആ സിനിമകൾ വഹിച്ച പങ്ക് വളരെ വലുതാണ്. ചാമരം (1980), മർമ്മരം (1981), വിടപറയും മുമ്പെ (1981), കഥയറിയാതെ (1981), ഓർമ്മക്കായി (1981 ), പാളങ്ങൾ (1981 ) തേനും വയമ്പും (1981 ), ആലോലം (1982 ), ഇണ (1982 ), സന്ധ്യ മയങ്ങും നേരം (1983 ), സാഗരം ശാന്തം (1983), ഒന്നു ചിരിക്കൂ (1983 ), രചന (1983), അറിയാത്ത വീഥികൾ (1984), ആരോരുമറിയാതെ (1984), അതിരാത്രം (1984 ), അടുത്തടുത്ത് (1984 ), ഇണക്കിളി (1984), ഇത്തിരിപ്പൂവേ ചുവന്ന പൂവേ (1984) , അദ്ധ്യായം ഒന്നു മുതൽ (1985), കാതോട് കാതോരം (1985 ), ഈ ശബ്ദം ഇന്നത്തെ ശബ്ദം (1985), ഈ തണലിൽ ഇത്തിരി നേരം (1985 ), യാത്ര (1985), രേവതിക്കൊരു പാവക്കുട്ടി (1986), ഉണ്ണികളേ ഒരു കഥ പറയാം (1987) , നീലക്കുറുഞ്ഞി പൂത്തപ്പോൾ (1987), ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വട്ടം (1987), ഉത്സവപ്പിറ്റേന്ന് (1988 ), ഒരുക്കം (1990 ), രണ്ടാം വരവ് (1991) മാളൂട്ടി (1991 ), സൂര്യഗായത്രി (1992) തുടങ്ങി മലയാളത്തിന് വേറിട്ട ദിശാബോധം നല്‍കിയ നൂറോളം സിനിമകളുടെ ജീവനാടിയായിരുന്നു ജോണ്‍പോള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക