ഡല്‍ഹി: ഗാന്ധിജിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ പുകഴ്ത്തുന്ന ബിജെപി ഇന്ത്യന്‍ പര്യടനത്തിനുവരുന്ന വിദേശത്തെ പ്രമുഖരെ സബര്‍മതി ആശ്രമത്തിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ശിവസേന. ആഗോളതലത്തില്‍ ഇന്ത്യയുടെ മുഖം ഇന്നും ഗാന്ധിജി തന്നെയാണെന്നും ശിവസേന പറഞ്ഞു. പാര്‍ട്ടി മുഖപത്രമായ സാംനയിലാണ് ശിവസേന ബിജെപിയെ പരിഹസിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് ചര്‍ക്കയില്‍ നൂല്‍നെയ്യാന്‍ ശ്രമം നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ശിവസേനയുടെ പരിഹാസം.
'ബിജെപി ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരാണ്. അതിശയം ഇതാണ്. വിദേശത്തുനിന്നുളള അതിഥികള്‍ ഇന്ത്യയിലെത്തുമ്പോള്‍ അവരെ നൂല്‍നെയ്യാന്‍ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലേക്കാണ് കൊണ്ടുപോകുന്നത്. ബിജെപി ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ ഭീമന്‍ പ്രതിമ നിര്‍മ്മിച്ചിട്ടുണ്ട് എന്നിട്ടും അതിഥികളെ അങ്ങോട്ടല്ല ഗാന്ധിയുടെ ആശ്രമത്തിലേക്കാണ് അവർ കൊണ്ടുപോകുന്നത്. കാരണം ഇന്നും ആഗോളതലത്തില്‍ ഇന്ത്യയുടെ മുഖം ഗാന്ധിജിയാണ്'- ശിവസേന എഡിറ്റോറിയലില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശിച്ച ദിവസങ്ങളില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയുള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ സംഘര്‍ഷാന്തരീക്ഷമായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തും മതവിദ്വേഷത്തിന്റെയും അക്രമത്തിന്റെയും അന്തരീക്ഷമായിരുന്നു. ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും അന്ന് ബ്രിട്ടീഷുകാര്‍ രാജ്യംവിടുമ്പോഴുണ്ടായ അതേ അവസ്ഥയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയെ കണ്ടത്- ശിവസേന എഡിറ്റോറിയില്‍ പറയുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇന്ത്യയിലെത്തിയത്. ഗുജറാത്തിലെ സബര്‍മതി ആശ്രമവും അക്ഷര്‍ധാം ക്ഷേത്രവും സന്ദര്‍ശിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വ്യവസായി ഗൗതം അദാനിയുമായും കൂടിക്കാഴ്ച്ച നടത്തിയാണ് മടങ്ങിയത്.