ഡല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാകിസ്ഥാനില്‍ പഠിക്കാന്‍ പോകുന്നത് യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍ (യു ജി സി), ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷന്‍ (എ.ഐ.സി.ടി.ഇ) എന്നീ ഉന്നത വിദ്യാഭ്യാസ സമിതികള്‍ വിലക്കി. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാകിസ്ഥാനില്‍ നിന്ന് ബിരുദം നേടിയാല്‍ ആ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ജോലിക്കോ ഉപരിപഠനത്തിനോ അര്‍ഹതയുണ്ടാകില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് യു.ജി.സിയും ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷനും സംയുക്ത നിര്‍ദേശം പുറത്തിറക്കിയത്.
അതേസമയം, അഭയാര്‍ഥികളായി എത്തിപ്പെട്ട് ഇന്ത്യന്‍ പൗരത്വം നേടിയ പാകിസ്ഥാനിൽ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഇത് ബാധകമല്ലെന്നും നിര്‍ദേശത്തിലുണ്ട്. കുടിയേറ്റക്കാരുടെ പാക് ബിരുദം ഇന്ത്യയില്‍ അവരുടെ തുടര്‍ പഠനത്തിനോ ജോലിക്കോ അംഗീകരിക്കും. എന്നാല്‍, ഇന്ത്യന്‍ വിദ്യാര്‍ഥി പാകിസ്താനില്‍പ്പോയി ഉന്നത വിദ്യാഭ്യാസം നേടിയാൽ അത് ഇന്ത്യയില്‍ ജോലിക്കോ ഉപരിപഠനത്തിനോ പരിഗണിക്കില്ല. ഇന്ത്യ പൗരത്വം നല്‍കിയ കുടിയേറ്റക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സുരക്ഷാ ക്ലിയറന്‍സ് ലഭിച്ചതിന് ശേഷം ഇന്ത്യയില്‍ ജോലി നേടാൻ അര്‍ഹതയുണ്ടാകുമെന്നും നിര്‍ദേശത്തിലുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യത്തിന് പുറത്ത് ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് യു.ജി.സിയും ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷനും ഇത്തരം പൊതു അറിയിപ്പുകള്‍ പുറപ്പെടുവിക്കുന്നതെന്ന് യു ജി.സി ചെയര്‍മാന്‍.എം. ജഗദേഷ് കുമാര്‍ പറഞ്ഞു. പാകിസ്താന്‍ അധിനിവേശ കാശ്മീരില്‍ ഉന്നത പഠനത്തിനു പോകുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥി മൂന്നുവര്‍ഷം മുന്‍പ് തന്നെ യുജിസി വിലക്കിയിരുന്നു.