കോയമ്പത്തൂര്‍: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ പേരില്‍ കബഡി മത്സരം സംഘടിപ്പിച്ച് തമിഴ്‌നാട്ടിലെ മമ്മൂട്ടി ആരാധകര്‍. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലിന്റെ തമിഴ്‌നാട് ഘടകമാണ് മധുവിന്റെ പേരില്‍ കബഡി മത്സരവും എവര്‍റോളിംഗ് ട്രോഫിയും ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോയമ്പത്തൂര്‍ ജില്ലയിലെ വാല്‍പ്പാറയില്‍വെച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. മെയ് എട്ടിനാണ് മത്സരം ആരംഭിക്കുക. 'നമത് തമ്പി മധുവിന്‍ നിനൈവാഗ' (നമ്മുടെ അനുജന്‍ മധുവിന്റെ ഓര്‍മ്മയ്ക്ക്) എന്ന പേരിലാണ് വിജയികള്‍ക്ക് സമ്മാനം നല്‍കുന്നത്.
നേരത്തെ, മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് നടത്തിപ്പിന് മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തിരുന്നു. ചെന്നൈയിലെയും കൊച്ചിയിലേയും കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്‍ നന്ദകുമാറിനെയാണ് മധുവിന്റെ കുടുംബത്തിന് നിയമസഹായം നല്‍കാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയത്. ഇതാദ്യമായാണ് മധുവിന്റെ പേരില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. തമിഴ് മാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യമാണ് മധുവിന്റെ പേരിലുളള ടൂര്‍ണമെന്റിന് നല്‍കിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആദിവാസി യുവാവായ മധു 2018 ലാണ് കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തില്‍ ആദ്യത്തെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കേസില്‍ നിന്നും പിന്മാറിയിരുന്നു. മോഷണക്കുറ്റം ആരോപിച്ചാണ് മധുവിനെ കെട്ടിയിട്ട് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. കേസിലെ 16 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിചാരണ നടപടികള്‍ പലകാരണങ്ങളാല്‍ വൈകുകയാണ്. കേസിലെ പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്.