ചെന്നൈ: സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളിലേക്ക് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുളള അധികാരം സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി. തമിഴ്‌നാട് യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ ഭേദഗതി ചെയ്യുന്ന ബില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടിയാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. ബില്ലിനെ എതിര്‍ത്ത് പ്രധാന പ്രതിപക്ഷമായ എ ഐ എ ഡി എം കെയും ബിജെപിയും നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍പോലും വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് ഗവര്‍ണറല്ല, സംസ്ഥാന സര്‍ക്കാരാണ്. തെലങ്കാനയിലും കര്‍ണാടകയിലും സര്‍ക്കാര്‍ തന്നെയാണ് ചാന്‍സലറെ നിയമിക്കുന്നത് എന്നാണ് ബില്ലിനെ അനുകൂലിക്കാന്‍ നിയമസഭാംഗങ്ങളോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനത്തെ പതിമൂന്ന് സര്‍വ്വകലാശാലകളുടെ ചാന്‍സലറാണ് ഗവര്‍ണര്‍. ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് പ്രോ ചാന്‍സലര്‍. വൈസ് ചാന്‍സലറെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലാത്തത് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നുണ്ട്. സാധാരണയായി സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചാണ് ഗവര്‍ണര്‍ വിസിമാരെ നിയമിക്കുക. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഈ നിയമനം ഗവര്‍ണറുടെ വിശേഷാധികാരമാണ് എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇത് ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനുനേര്‍ക്കുളള അനാദരവാണ്-സ്റ്റാലിന്‍ കൂട്ടിച്ചേർത്തു.