കണ്ണൂര്‍: കണ്ണൂർ നടാലിൽ സിപിഎം ഗുണ്ടകൾ സിൽവർ ലൈൻ സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പോലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പോലീസ് ക്രിമിനലുകളെ സംരക്ഷിച്ചാൽ നാട്ടുകാർ ക്രിമിനലുകളെ കൈകാര്യം ചെയ്യും. എന്ത് ചെയ്താലും കല്ലുകൾ കോണ്‍ഗ്രസ് പിഴുതുമാറ്റുക തന്നെ ചെയ്യുമെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ച് പറഞ്ഞു. സിൽവർ ലൈൻ സംവാദം പ്രഹസനമാക്കാൻ സർക്കാർ തന്നെ ശ്രമിച്ചു. ഇപ്പോൾ സർക്കാർ പുലിവാൽ പിടിച്ചിരിക്കുന്നു. സർക്കാരാണോ കെ റെയിൽ കോർപ്പറേഷൻ ആണോ സംവാദം നടത്തുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിയെ വരെ അപമാനിച്ചു. ചീഫ് സെക്രട്ടറിക്ക് മീതെയുള്ള അധികാര കേന്ദ്രം ഏതാണെന്നും കെ. റെയിൽ എം.ഡി യോ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളിൽ ആരെങ്കിലും ചീഫ് സെക്രട്ടറിക്ക് മുകളിലാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചീഫ് സെക്രട്ടറി ക്ഷണിച്ച ജോസഫ് സി മാത്യൂവിനെ ഒഴിവാക്കിയതാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. അതേസമയം, കെ റെയിലുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദത്തിന്‍റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സില്‍വര്‍ ലൈന്‍ അധികൃതരാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാര്‍ കെ റെയിലുമായി ബന്ധപ്പെട്ടവരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ നടപടിക്രമങ്ങളും ചർച്ചകളും തീരുമാനിക്കുന്നതും ഉദ്യോഗസ്ഥര്‍ തന്നെയാണെന്നും കോടിയേരി പറഞ്ഞിരുന്നു. കണ്ണൂരിലുണ്ടായത് സ്വാഭാവിക പ്രതിഷേധമാണെന്നും കോണ്‍ഗ്രസും ബിജെപിയും തല്ലിനുള്ള ഒരു സാഹചര്യമുണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.