കൊച്ചി: പി ടി തോമസിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎം നേതാവും പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം സ്വരാജ് സ്ഥാനാര്‍ത്ഥിയാകില്ലെന്ന് സൂചന. തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ആലോചന ആരംഭിച്ചപ്പോള്‍ മുതല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവന്ന പേരായിരുന്നു എം സ്വരാജിന്റേത്.
രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പിക്കപ്പെട്ട എം സ്വരാജ്, പക്ഷെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മുന്‍ മന്ത്രി കെ ബാബുവിനോട് പരാജയപ്പെടുകയായിരുന്നു. സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷത്തിനുള്ളിലാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരുന്നത്. സിപിഎമ്മിന് വിജയം അനിവാര്യമായ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയടക്കമുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ സ്വരാജിന്‍റെ സ്ഥാനാര്‍ഥിത്വം മുന്നില്‍ കാണുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഇത്തവണ മത്സരിക്കാനില്ലെന്ന് സ്വരാജ് പാര്‍ട്ടി നേതൃത്വത്തോട് വ്യക്തമാക്കിയതായാണ് സൂചന. ഇത് പരിഗണിച്ചാണ് തെരഞ്ഞെടുപ്പിന്‍റെ ചുമതല സ്വരാജിനെ ഏല്‍പ്പിച്ചിരിക്കുന്നതെന്നാണ് അനൌദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത മീറ്റിംഗിലാണ് മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറിയായി എം. സ്വരാജിനെ തെരഞ്ഞെടുത്തത്. എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനാണ് മണ്ഡലത്തിന്റെ ചുമതല.
തൊട്ടടുത്ത മണ്ഡലമായ കളമശ്ശേരിയില്‍ നിന്നുള്ള എം എല്‍ എ കൂടിയായ മന്ത്രി പി രാജീവും ഇന്നലെ നടന്ന മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നേരത്തെ കളത്തിലിറങ്ങി വിജയം ഉറപ്പിക്കാനുള്ള നീക്കമാണ് സിപിഎമ്മിന്‍റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. ബൂത്ത് തലം മുതൽ തെരഞ്ഞെടുപ്പ് പ്രവർത്തനം ഏതൊക്കെ രീതിയിലായിരിക്കണമെന്നും പാര്‍ട്ടിയേയും എല്‍ ഡി എഫിനെയും തെരഞ്ഞെടുപ്പ് വരെ സജീവമായി നിര്‍ത്താന്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതുസംബന്ധിച്ച മാര്‍ഗ രേഖയും സിപിഎം പുറത്തിറക്കി.