ശ്രീനഗര്‍: കര്‍ണാടകയില്‍ ഹിജാബിന് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ ജമ്മു കശ്മീലെ സ്കൂളിലും ഹിജാബിന് വിലക്കേര്‍പ്പെടുത്തി. സൈന്യം നടത്തുന്ന സ്പെഷ്യല്‍ സ്കൂളായ ദഗ്ഗെര്‍ പരിവാരിലാണ് ഹിജാബ് നിരോധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. സ്കൂള്‍ സമയത്ത് അധ്യാപകര്‍ ഹിജാബ് ധരിക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്. ഹിജാബിന് നിരോധമേര്‍പ്പെടുത്തിയ സൈനിക നീക്കത്തിനെതിരെ താഴ്വരയില്‍ പ്രതിഷേധം ശക്തമാണ്. മതപരമായ വിശ്വാസത്തിലേക്കുള്ള കടന്നുകയറ്റമാണ് സൈന്യം നടത്തുന്നതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.
അതേസമയം, ഹിജാബിന് നിരോധനമേര്‍പ്പെടുത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന വാദവുമായി സൈന്യം രംഗത്തെത്തി. സര്‍ക്കുലറില്‍ നിഖാബ് എന്നാണ് ഉദ്ദേശിച്ചത്. എന്നാല്‍ ടൈപ്പിംഗില്‍ വന്ന പിഴവുമൂലം ഹിജാബെന്ന് തെറ്റിവെന്നതാണെന്നാണ് സൈന്യത്തിന്‍റെ വിശദീകരണം. സ്പെഷ്യല്‍ സ്കൂളായതിനാല്‍ നിഖാബ് ധരിക്കുമ്പോള്‍ അധ്യാപകരുടെ മുഖം കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നില്ല. ഇത് കുട്ടികളും അധ്യാപകരുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പ്രതിരോധ വക്താവ് എമ്രോണ്‍ മുസാവി മാധ്യമങ്ങളോട് പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന സ്കൂളാണിത്. അതിനാല്‍ മുഖവും കയ്യും ഉപയോഗിച്ച് പ്രത്യേക ആംഗ്യങ്ങളിലൂടെയാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അദ്ധ്യാപിക നിഖാബ് ധരിച്ചാല്‍ എങ്ങനെയാണ് വിദ്യാര്‍ഥികള്‍ക്ക് പലകാര്യങ്ങളും മനസിലാക്കാന്‍ സാധിക്കുകയെന്നും എമ്രോണ്‍ മുസാവി ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഉത്തരവ് അധ്യാപകര്‍ക്ക് മാത്രമാണ് ബാധകമായിട്ടുള്ളതെന്നും ദഗ്ഗെര്‍ പരിവാര്‍ സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു. കുട്ടികള്‍ക്ക് പഠിക്കാനുള്ള ഇടമാണ് സ്കൂള്‍. ഓരോ അധ്യാപകനും വിദ്യാര്‍ത്ഥിയുടെ വളര്‍ച്ചക്കായാണ് പ്രവര്‍ത്തിക്കേണ്ടത്. കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സൌകര്യങ്ങളും ഒരുക്കാനാണ് സ്കൂള്‍ അധികാരികള്‍ ശ്രമിക്കുന്നത്. കുട്ടികളുടെ മാനസിക സന്തോഷം ഉറപ്പുവരുത്താനും വിദ്യാര്‍ഥികള്‍ക്ക് അദ്ധ്യാപകരില്‍ വിശ്വാസം നേടിയെടുക്കാനുമാണ് പുതിയ സര്‍ക്കുലറിലൂടെ ഉദ്ദേശിച്ചതെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേര്‍ത്തു.