പി സി ജോര്‍ജ്ജിന്റെ വര്‍ഗീയ പ്രസംഗത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. വിവിധ മതങ്ങളെ തമ്മിലടിപ്പിക്കല്‍ ശ്വാസവായുവും തൊഴിലുമാക്കിയ ജോര്‍ജ്ജിനെ ജയിലിലിടാന്‍ പൊലീസ് തയാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം എല്‍ എ പറഞ്ഞു. സാംക്രമിക രോഗമായി പടരാന്‍ ആഗ്രഹിക്കുന്ന വര്‍ഗീയതയുടെ സഹവാസിയാണ് പി സി ജോര്‍ജ്ജെന്നും അദ്ദേഹം തുറന്നടിച്ചു.
അപകടകരമായ നിലയില്‍ വെറുപ്പ് വളര്‍ത്തുന്ന പി സി ജോര്‍ജ്ജുമാര്‍ക്കുമുന്‍പില്‍ ആഭ്യന്തര വകുപ്പ് ഇനിയും കയ്യുംകെട്ടി നോക്കിനില്‍ക്കരുതെന്ന് വി ടി ബല്‍റാം ആവശ്യപ്പെട്ടു. മതവെറിയനായ ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചില്ലെങ്കില്‍ കേരളം വലിയ വില നല്‍കേണ്ടിവരുമെന്നാണ് റിജില്‍ മാക്കുറ്റിയുടെ പ്രതികരണം.
വി ടി ബല്‍റാമിന്റെ കുറിപ്പ്
സ്ഥിരമായി അങ്ങേയറ്റത്തെ ഹീനമായ വർഗീയത പൊതുവേദികളിൽ പ്രചരിപ്പിക്കുന്ന പി.സി. ജോർജിനെതിരെ നിയമാനുസരണം കേസെടുക്കാൻ കേരളാ പോലീസിന് എന്താണ് തടസ്സം എന്നു മനസ്സിലാവുന്നില്ല. എന്ത് അടവുനയത്തിന്റെ ഭാഗമാണെങ്കിലും ശരി, ഈ നിലയിൽ അപകടകരമായ വെറുപ്പ് വളർത്തുന്നവർക്കു മുൻപിൽ ആഭ്യന്തര വകുപ്പ് ഇനിയും കയ്യും കെട്ടി നോക്കി നിൽക്കുകയാണെങ്കിൽ കേരളത്തിൽ അതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കും. ആ പ്രസംഗത്തിന്റെ വീഡിയോ ഈ വാളിൽ ഇട്ട് കൂടുതൽ പ്രചാരം നൽകേണ്ടെന്ന തീരുമാനപ്രകാരമാണ് ഒഴിവാക്കുന്നത്.
റിജില്‍ മാക്കുറ്റിയുടെ കുറിപ്പ്
പി സി ജോർജ്ജ് എന്ന മതഭ്രാന്തൻ്റെ ഷാൾ സ്വീകരിച്ചിരുന്നെങ്കിൽ ജീവിതത്തിൽ ഏറ്റവും വലിയ പാപിയായി മാറുമായിരുന്നു. മതവെറിയനായ ഈ വെറുക്കപ്പെട്ടവനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചില്ലായെങ്കിൽ കേരളം വലിയ വില നൽകേണ്ടി വരും. അന്ന് ആ നിലപാട് എടുത്തപ്പോൾ പലരും കുറ്റപ്പെടുത്തിയിരുന്നു. ആ കുറ്റപ്പെടുത്തൽ അഭിമാനമായാണ് ഞാൻ കരുതിയത്. വീണ്ടും വീണ്ടും തെളിയിക്കുന്നു ഞാൻ എടുത്ത നിലപാട് ശരിയാണെന്ന്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക