ഡല്‍ഹി: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുന്നതിനിടെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്തവണ മോദി ആരെയാണ് കുറ്റപ്പെടുത്തുക എന്നാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം. 'പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങളും ലക്ഷ്യങ്ങളുമെല്ലാം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടതിന് ആരെയാണ് കുറ്റപ്പെടുത്തുക? നെഹ്‌റുവിനെയോ, സംസ്ഥാനങ്ങളെയോ അതോ ജനങ്ങളെയോ?'- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്തുടനീളം 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്യുന്ന മുന്‍കാല വീഡിയോകളും വൈദ്യുതി പ്രതിന്ധിയെക്കുറിച്ചുളള വാര്‍ത്തകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കല്‍ക്കരി, റെയില്‍വേ, ഊര്‍ജ്ജ മന്ത്രാലയങ്ങളുടെ പരാജയമാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ആരോപിച്ചു. സമൃദ്ധമായ കല്‍ക്കരി, വലിയ റെയില്‍വേ ശൃംഗല, താപനിലയങ്ങളുടെ ശേഷി. എന്നിട്ടും വൈദ്യുതി ക്ഷാമം രൂക്ഷമാണ്. പക്ഷേ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ല. 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണമാണ് അതിന് കാരണം' എന്നാണ് പി ചിദംബരം ട്വീറ്റ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കല്‍ക്കരി ക്ഷാമം രൂക്ഷമായതാണ് രാജ്യത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം. 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് കഴിഞ്ഞ ആഴ്ച്ച മാത്രം രേഖപ്പെടുത്തിയത്. താപനിലയങ്ങളിലെ കല്‍ക്കരി ശേഖരവും കുറഞ്ഞതോടെ സംസ്ഥാനങ്ങളില്‍ ബുദ്ധിമുട്ട് തുടങ്ങി. യുപി, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. മിക്ക സംസ്ഥാനങ്ങളിലും 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പവർകട്ടാണുളളത്.