മലപ്പുറം: പച്ചയ്ക്കു വര്‍ഗീയത പറഞ്ഞ പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്തത് നന്നായെന്നും അതിന് റണ്ണിംഗ് കമന്‍ററിയൊക്കെ കൊടുത്ത് കൂടുതല്‍ വീര പരിവേഷം നല്‍കുന്നതില്‍ നിന്നും കേരളത്തിലെ മാധ്യമങ്ങള്‍ പിന്മാറണമെന്നും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി. 'ഓരോ മിനിട്ടു കഴിയുമ്പോഴും ഇന്ന സ്ഥലം പിന്നിട്ടിരിക്കുന്നു, ഇന്ന ആളുകള്‍ അനുഗമിക്കുന്നു, ഇന്ന പ്രതികരണങ്ങള്‍ വരുന്നു എന്ന തരത്തില്‍ പബ്ലിസിറ്റി കൊടുക്കരുത്. കാരണം കരുതിക്കൂട്ടി നടത്തുന്ന വിദ്വേഷ പ്രസംഗവും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നടത്തുന്ന തരംതാണ പ്രവൃത്തിയുമാണത്. സംഘപരിവാര്‍ അജണ്ടയാണത്. അതിന് പരമാവധി പബ്ലിസിറ്റി കിട്ടുകയെന്നത് അവരുടെ ആവശ്യമാണ്. അതില്‍ മാധ്യമങ്ങള്‍ വീണുപോകരുത്' എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മതേതര കേരളം നേരിട്ട ഏറ്റവും വലിയ പരീക്ഷണം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു. കേരളത്തെ വർഗീയമായി വിഭജിച്ചു രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമം പരിവാരം ഏറ്റവും ശക്തിയായി നടത്തിയത് ആ തെരഞ്ഞെടുപ്പിലാണ്. തലകുത്തി മറഞ്ഞിട്ടും ബിജെപിയെ കേരള ജനത പുറംകാല്‍ കൊണ്ട് തട്ടിക്കളഞ്ഞു. ഒരു വിദ്വേഷ പ്രചാരണവും ഇവിടെ വിലപോകില്ല. യുഡിഎഫും എല്‍ഡിഎഫും ഫലപ്രദമായി ഇത്തരം ഭിന്നിപ്പിന്‍റെ ശബ്ദങ്ങളെ പ്രധിരോധിക്കുന്നുണ്ട്. കേരളീയ സമൂഹത്തിന് അത്രമാത്രം ഉള്‍ക്കരുത്തുണ്ട് എന്നും പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ പി സി ജോർജ്ജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഡിജിപി അനിൽ കാന്തിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പി സി ജോര്‍ജ്ജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദവനം എ ആര്‍ ക്യാമ്പിലെത്തിച്ചു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 153 എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ജോര്‍ജ്ജിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു.