പത്തനംതിട്ട: ആര്‍ എസ് എസ് നയത്തിന്റെ പ്രതീകമാണ് ബുള്‍ഡോസറെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ബുള്‍ഡോസര്‍ മോദി ഭരണത്തിന്റെ അടയാളമായി മാറുകയാണെന്നും തലസ്ഥാനത്ത് ബുള്‍ഡോസര്‍ രാജാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. പാവപ്പെട്ട ജനങ്ങളുടെ വീടുകള്‍ ഏത് നിമിഷവും തകര്‍ക്കപ്പെടാം എന്ന അവസ്ഥയിലാണെന്നും അവർ കൂട്ടിച്ചേർത്തു. പത്തനംതിട്ടയില്‍ ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
'മതപരമായ ചടങ്ങുകളെ ജനങ്ങളുടെ വിഭജനത്തിനായാണ് ബിജെപി ഉപയോഗിക്കുന്നത്. സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കെടുത്തിട്ടില്ലാത്തവരാണ് നമ്മെ ദേശീയത പഠിപ്പിക്കാന്‍ വരുന്നത്. ജനങ്ങള്‍ നേരിടുന്ന ചൂഷണത്തെ പ്രതിരോധിക്കുമ്പോഴാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹം പ്രകടമാവുക. മോദി സര്‍ക്കാര്‍ മെയ്ക്ക് ഇന്‍ ഇന്ത്യയല്ല സെയില്‍ ഇന്‍ ഇന്ത്യയാണ് നടപ്പിലാക്കുന്നത്'- ബൃന്ദാ കാരാട്ട് പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പനയടക്കം മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആകെയുളളത് ഡി വൈ എഫ് ഐ മാത്രമാണെന്നും കേരളത്തിലെ ഡി വൈ എഫ് ഐയിലാണ് സാമൂഹ്യ പ്രതിബന്ധതയുളള യുവാക്കള്‍ കൂടുതലുളളതെന്നും ബൃന്ദ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുസ്ലീങ്ങളുള്‍പ്പെടെയുളള ന്യൂനപക്ഷങ്ങള്‍ കൂട്ടമായി താമസിക്കുന്ന ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയില്‍ നഗരസഭ അനധികൃതമായ കെട്ടിടങ്ങളെന്ന് ആരോപിച്ച് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ ബൃന്ദാ കാരാട്ട് നേരിട്ടെത്തി സുപ്രീംകോടതിയുടെ സ്‌റ്റേ കൈമാറി നടപടികള്‍ നിര്‍ത്തിവയ്പ്പിച്ചിരുന്നു. ബുള്‍ഡോസറുപയോഗിച്ച് ജനാധിപത്യത്തിലേക്ക് കടന്നുകയറാമെന്ന് ആരും കരുതേണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. സ്റ്റേ ഓര്‍ഡര്‍ ഉയര്‍ത്തിക്കാട്ടി ബുള്‍ഡോസറിനുമുന്നില്‍ നില്‍ക്കുന്ന ബൃന്ദാ കാരാട്ടിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.