കൊച്ചി: നടി മാലാ പാര്‍വ്വതി മലയാളസിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ എം എം എയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവെച്ചു. ബലാത്സംഗക്കേസ് പ്രതിയായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. എ എം എം എ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിനോട് വിയോജിപ്പുണ്ടെന്നും സംഘടനയുടെ അംഗമായി തുടരുമെന്നും മാലാ പാര്‍വ്വതി പറഞ്ഞു. താന്‍ മാറിനില്‍ക്കാമെന്ന് വിജയ് ബാബു എ എം എം എയോട് ആവശ്യപ്പെടുകയും ഉടനടി അവർ അത് അംഗീകരിക്കുകയുമായിരുന്നു. തത്വത്തില്‍ വിജയ് ബാബുവിനെ എ എം എം എ എന്തുചെയ്യണമെന്ന് വിജയ് ബാബുതന്നെ തീരുമാനിക്കുന്ന സ്ഥിതിയാണുണ്ടായതെന്ന് ശ്വേതാ മേനോനടക്കമുളള ആളുകള്‍ പറഞ്ഞിരുന്നു
'സംഘടനയ്ക്കുളളിലെ പരാതി പരിഹാര സമിതിയുടെ പ്രസക്തി ചോദ്യംചെയ്യപ്പെടുകയാണ്. പുറത്താക്കല്‍ തീരുമാനത്തെ 'മാറി നില്‍ക്കലിനെ അംഗീകരിക്കല്‍' ആക്കി മാറ്റി. കുറ്റാരോപിതനെതിരെ നടപടി സ്വീകരിക്കാന്‍ അധികാരമില്ലെങ്കില്‍ പിന്നെ ആഭ്യന്തര പരാതി പരിഹാര സെല്‍ എന്തിനാണ്. പരാതി പരിഹാര സമിതി സജീവമാകുന്നതിനെ ഭയപ്പെടുന്ന ചിലര്‍ എ എം എം എയിലുണ്ട്. പുറത്താക്കിയെന്ന നാണക്കേടില്‍നിന്ന് വിജയ് ബാബുവിനെ രക്ഷിക്കാനുളള ശ്രമമാണ് നടന്നത്. അധികാരമില്ലാതെ സമിതിയില്‍ തുടരേണ്ട കാര്യമില്ല'-എന്ന് മാലാ പാര്‍വ്വതി പറഞ്ഞു. മാലാ പാര്‍വ്വതിക്കൊപ്പം ശ്വേതാ മേനോന്‍, കുക്കു പരമേശ്വരന്‍ തുടങ്ങിയവരും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏപ്രില്‍ 27-ന് ചേര്‍ന്ന എ എം എം എയുടെ ആഭ്യന്തര പരാതി പരിഹാര സമിതി യോഗം വിജയ് ബാബുവിനെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ലൈംഗികാരോപണം ഉയര്‍ന്നതിനുപിന്നാലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു ഫേസ്ബുക്കില്‍ ലൈവ് വന്നിരുന്നു. സംഭവം വിവാദമായതിനുപിന്നാലെയായിരുന്നു ഐ സി സി യോഗം ചേര്‍ന്നത്. ഐ സി സി നല്‍കിയ റിപ്പോര്‍ട്ട് എ എം എം എ യോഗത്തില്‍ പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ എ എം എം എ എക്‌സിക്യൂട്ടീവ് തൊട്ടുമുന്‍പ് ലഭിച്ച വിജയ് ബാബുവിന്റെ കത്താണ് യോഗത്തില്‍ പരിഗണിച്ചത്. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ നിരപരാധിത്വം തെളിയുന്നതുവരെ എ എം എം എയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നായിരുന്നു വിജയ് ബാബു അയച്ച കത്തിന്റെ ഉളളടക്കം. വിജയ് ബാബുവിന്റെ ആവശ്യം അംഗീകരിച്ച രീതിയിലായിരുന്നു എ എം എ എയുടെ വാര്‍ത്താക്കുറിപ്പ്.