തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യു സി സി) ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ്. റിപ്പോര്‍ട്ട് അതേപടി പുറത്തുവിടരുതെന്നും അതിലെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടതെന്നും കമ്മീഷന്‍ ഓഫ് ഇന്‍ക്വയറി ആക്ടിനുകീഴിലല്ലാത്തതിനാല്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. ദേശീയ മാധ്യമത്തിനുനല്‍കിയ അഭിമുഖത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു സി സി ആവശ്യപ്പെട്ടു എന്ന് പി രാജീവ് പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം.
'കമ്മീഷന്‍ ഓഫ് ഇന്‍ക്വയറി ആക്ട് അനുസരിച്ചല്ല ഹേമാ കമ്മിറ്റിയെ നിയമിച്ചത്. അതുകൊണ്ട് റിപ്പോര്‍ട്ട് നിയസഭയില്‍ വയ്‌ക്കേണ്ട കാര്യമില്ല. ഡബ്ല്യു സി സി അംഗങ്ങളുമായി നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഹേമാ കമ്മീഷനുമുന്നില്‍ മൊഴി നല്‍കിയവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാനാവില്ല. അതുകൊണ്ട് അതുള്‍പ്പെട്ട റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്തുവിടേണ്ടതില്ല എന്നാണ് ഡബ്ല്യു സി സിയുടെ നിലപാട് എന്നാണ് എനിക്ക് മനസിലാവുന്നത്. ഹേമാ കമ്മീഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും ശുപാര്‍ശകളും നടപ്പിലാക്കുക എന്നതിനാണ് പ്രാധാന്യം'- മന്ത്രി പി രാജീവ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മന്ത്രി പി രാജീവിനെ തളളി ഡബ്ല്യു സി സി രംഗത്തെത്തി. ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു സി സി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യു സി സി അംഗം ദീദീ ദാമോദരന്‍ പറഞ്ഞു. 'റിപ്പോര്‍ട്ട് പുറത്തുവിടണം എന്നുതന്നെയാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിച്ചുവേണം റിപ്പോര്‍ട്ട് പുറത്തുവിടാന്‍. പേരുകളും മൊഴികളും അതേ നിലയില്‍തന്നെ പുറത്താവുന്ന നിലയുണ്ടാകില്ലല്ലോ എന്ന ആശങ്കയാണ് മന്ത്രിയുമായുളള കൂടിക്കാഴ്ച്ചയില്‍ പങ്കുവെച്ചത്. മന്ത്രി അത് വ്യാഖ്യാനിച്ചത് എങ്ങനെയെന്ന് അറിയില്ല. മന്ത്രിക്ക് കൊടുത്ത നിവേദനത്തിന്റെ ഉളളടക്കവും റിപ്പോര്‍ട്ട് പുറത്തുവിടണം എന്നുതന്നെയാണ്'-ദീദീ ദാമോദരന്‍ പറഞ്ഞു.