കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യൂ സി സി. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരണമെന്ന് തന്നെയാണ് ഡബ്ല്യൂ സി സിയുടെ നിലപാട്. അതില്‍ മാറ്റമൊന്നുമില്ലെന്നും ഡബ്ല്യു സി സി അംഗം ദീദി ദാമോദരൻ പറഞ്ഞു. പുതിയ ലൈംഗിക അതിക്രമ പരാതികള്‍ ഉയര്‍ന്നുവരികയാണ്. ഈ സാഹചര്യത്തില്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരികയാണ് വേണ്ടത്. അതീവ രഹസ്യമായി മൊഴി നല്‍കിയവരുടെ പേര് വിവരങ്ങള്‍ പുറത്തുവരരുതെന്ന് മാത്രമാണ് ഡബ്ല്യൂ സി സി ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിയുടെ പ്രതികരണം അപ്രതീക്ഷിതമാണ്. സിനിമാ സംഘടനകളില്‍ നിന്നും ആര്‍ക്കും നീതി ലഭിച്ചതായി അറിയില്ല. വിജയ് ബാബുവിനെതിരെ ഇതുവരെ ഒരു പ്രസ്തവാന ഇറക്കാന്‍ പോലും എ എം എം എ തയ്യാറായിട്ടില്ലെന്നും ദീദി ദാമോദരന്‍ പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യൂ സി സി ആവശ്യപ്പെട്ടന്നായിരുന്നു പി രാജീവ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. കമ്മീഷൻ ഓഫ് എൻക്വയറി ആക്റ്റിന് കീഴിൽ അല്ലാത്തതിനാൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട ആവശ്യമില്ല. ഡബ്ല്യൂ സി സിയിലെ അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടത്. ശുപാര്‍ശകള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും നിയമം ആവശ്യമാണെങ്കില്‍ അക്കാര്യവും പരിഗണിക്കുമെന്നും പി രാജീവ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രണ്ട് വര്‍ഷം മുന്‍പ് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഡബ്ല്യൂ സി സി നിരന്തരം ചോദിച്ചിരുന്നു. എന്നാല്‍ സിനിമാ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മീഷനെയല്ല, കമ്മിറ്റിയെയാണ് നിയോഗിച്ചതെന്നാണ് സര്‍ക്കാര്‍ ഉന്നയിക്കുന്ന പ്രധാനവാദം. അതിനാല്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കേണ്ട ആവശ്യമില്ലെന്ന സാങ്കേതിക ന്യായമാണ് സര്‍ക്കാര്‍ പറയുന്നത്. മാത്രമല്ല, നിലവിലെ റിപ്പോര്‍ട്ട് പഠിക്കാന്‍ പുതിയൊരു സമിതിയെ സര്‍ക്കാര്‍ നിയോഗിക്കുകയുമാണ് ഉണ്ടായത്.