ഡല്‍ഹി: വനിതാ പൊലീസിനോട് മോശമായി പെരുമാറിയെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയതിനുപിന്നാലെ ബിജെപിയെയും അസം സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ഗുജറാത്ത് എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ ജിഗ്നേഷ് മേവാനി. 'ഒരു സ്ത്രീയെ ഉപയോഗിച്ച് എന്നെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച 56 ഇഞ്ചുകാരനെ ഭീരു എന്ന് വിളിക്കുകയാണ്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എന്റെ പ്രതിഛായ തകര്‍ക്കുകയാണ് ഈ അറസ്റ്റിന്റെ ലക്ഷ്യം. ഈ ഗൂഢാലോചനയ്ക്കുപിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസുണ്ട്. ഗുജറാത്തില്‍ കോടികളുടെ മയക്കുമരുന്ന് പിടികൂടി. പത്തുവര്‍ഷത്തിനിടെ 17 പരീക്ഷകളുടെ പേപ്പറുകള്‍ ചോര്‍ന്നു. ഇതിലൊന്നും എഫ് ഐ ആറോ കേസോ ഒന്നും കണ്ടില്ല. പക്ഷേ ഒരു ട്വീറ്റിന്റെ പേരില്‍ ഗോഡ്‌സെ ഭക്തന്മാര്‍ എനിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുളള ശ്രമമാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് 2000 കിലോമീറ്റര്‍ അകലെയുളള എനിക്കെതിരെ അസം പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്' - ജിഗ്നേഷ് മേവാനി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏപ്രില്‍ ഇരുപതിനാണ് നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ ഗുജറാത്തിലെ പലന്‍പൂരിലെത്തി അസം പൊലീസ് ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി അഭ്യര്‍ത്ഥിക്കണം എന്നായിരുന്നു മേവാനിയുടെ ട്വീറ്റ്. ഇതിനെതിരെ അസമിലെ ബിജെപി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 25-ന് അദ്ദേഹത്തിന് ഈ കേസില്‍ ജാമ്യം ലഭിച്ചു. എന്നാല്‍ ജാമ്യം ലഭിച്ച് നിമിഷങ്ങള്‍ക്കുളളില്‍ പൊലീസുകാരിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് അദ്ദേഹത്തെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഏപ്രില്‍ മുപ്പതിനാണ് ഈ കേസിലും ജാമ്യം ലഭിച്ച് ജിഗ്നേഷ് മേവാനി ജയില്‍ മോചിതനായത്.