ഡല്‍ഹി: ലക്ഷദ്വീപിലെ വിദ്യാലയങ്ങളില്‍ മാംസാഹാരം വിലക്കിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടിക്ക് തിരിച്ചടി. ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം ഉള്‍പ്പെടുത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എ എസ് ബൊപ്പണ്ണ എന്നിവടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കവരത്തി നിവാസിയായ അജ്മല്‍ അഹമദ് നല്‍കിയ ഹര്‍ജി പരിഗണിച്ച് എതിര്‍ കക്ഷികളായ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.
ലക്ഷദ്വീപിലെ അടച്ചുപൂട്ടിയ ഡയറി ഫാം തുറന്നു പ്രവര്‍ത്തിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 1992 മുതല്‍ പ്രവര്‍ത്തിക്കുന്ന ഡയറി ഫാം പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്ട്രേറ്ററായി ചുമതല ഏറ്റെടുത്തതിനുശേഷമാണ് അടച്ചുപൂട്ടിയത്. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി സ്‌കൂള്‍ മെനുവില്‍ നിന്ന് മാംസാഹാരം നീക്കിയിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാരന്‍ കോടതിയെ സമീപിച്ചത്. ലക്ഷദ്വീപ് നിവാസികളുടെ താത്പര്യങ്ങള്‍ കണക്കിലെടുക്കാതെ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങളുടെ പേരില്‍ വലിയ പ്രതിഷേധങ്ങളും ചര്‍ച്ചയും ഉയര്‍ന്നുവന്നിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസം നീക്കിയെങ്കിലും ആവശ്യത്തിന് ഡ്രൈ ഫ്രൂട്‌സ്, മുട്ട അടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കുട്ടികളുടെ പോഷകാഹാര സംരക്ഷണം ഉദ്ദേശിച്ചാണ് ഭരണകൂടത്തിന്റെ നടപടിയെന്നുമായിരുന്നു വിശദീകരണം. എന്നാല്‍ ഏറെ പോഷക മൂല്യമുള്ള മാംസാഹാരമാണ് വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് നീക്കിയിരിക്കുന്നത് എന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ നടപ്പാക്കിയ ഭരണപരിഷ്കാരങ്ങള്‍ക്ക് ഇടക്കാല സ്റ്റേ അനുവദിച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.