ഡല്‍ഹി: രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീക്കരുമെന്ന് സൂചന. ഇക്കാര്യം പ്രശാന്ത് കിഷോര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ബിഹാറില്‍ നിന്നും പുതിയ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രശാന്ത് കിഷോര്‍ അറിയിച്ചിരിക്കുന്നത്. 'ജന്‍ സുരാജ്' എന്ന് പേര് നല്‍കിയിരിക്കുന്ന പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. 'ജനാധിപത്യത്തില്‍ അര്‍ഥവത്തായ പങ്കാളിയാകാന്‍ താന്‍ ആഗ്രഹിക്കുന്നു. ജനപക്ഷ നയം രൂപപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നു. ഇതിന് തുടക്കം കുറിക്കുക ബിഹാറില്‍ നിന്നായിരിക്കും. ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് സത് ഭരണമാണ്. ഇതിനായാണ് ഓരോരുത്തരും പ്രവര്‍ത്തിക്കേണ്ടത്' - പ്രശാന്ത് കിഷോര്‍ ട്വീറ്റില്‍ പറയുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം നേരിട്ടതിനെ തുടര്‍ന്ന് ബിജെപി വിരുദ്ധ സഖ്യം ആവശ്യമായ സാഹചര്യത്തിലാണ് പുതിയ പാര്‍ട്ടിയുമായി പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരിക്കുന്നത്. ബിജെപി വിരുദ്ധ സഖ്യം രൂപപ്പെടുത്തുകയായിരിക്കും പുതിയ രാഷ്ട്രീയ നീക്കത്തിലൂടെ പ്രശാന്ത് കിഷോര്‍ ലക്ഷ്യം വെക്കുക. ഇതിനായി കോണ്‍ഗ്രസ്, സി പി എം, തൃണമൂല്‍ കോണ്‍ഗ്രസ്, എ ഐ ഡി എം കെ, ആം ആദ്മി തുടങ്ങിയ ദേശീയ രാഷ്ട്രീയത്തിലെ പ്രബല ശക്തികളെ ഒരുമിച്ച് നിര്‍ത്താനുള്ള നീക്കമായിരിക്കും പ്രശാന്ത് കിഷോര്‍ നടത്തുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി പ്രശാന്ത് കിഷോര്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസിനെതിരെ മന്ത്രിസഭാ രൂപീക്കരിക്കാന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് തന്ത്രങ്ങള്‍ മെനഞ്ഞുകൊടുത്തയാളായതിനാല്‍ പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ പ്രശാന്ത് കിഷോറിനെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറായില്ല. ഇക്കാരണത്താല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കുള്ള സോണിയ ഗാന്ധിയുടെ ക്ഷണം പ്രശാന്ത് കിഷോര്‍ നിരസിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശാന്ത് കിഷോര്‍ പുതിയ രാഷ്ട്രീയ നീക്കം നടത്തിയിരിക്കുന്നത്.
ബിജെപി സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച പ്രശാന്ത് കിഷോര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗ്ഗ്മോഹന്‍ റെഡി, മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ എന്നിവര്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളെയും അധികാരത്തിലെത്തിക്കാന്‍ രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച പ്രശാന്ത് കിഷോറിന് ബിജെപി വിരുദ്ധ സംഖ്യം എളുപ്പത്തില്‍ സാധ്യമാകുമെന്നാണ് കരുതുന്നത്. അതേസമയം, രാജ്യത്തെ എല്ലാ രാഷ്ട്രീയ കക്ഷികളുമായും കൂട്ടുകൂടാന്‍ ഒരു മടിയുമില്ലാത്തയാളാണ് പ്രശാന്ത് കിഷോര്‍ എന്ന വിലയിരുത്തല്‍ അദ്ദേഹത്തിന്‍റെ പ്രതിച്ഛായെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ രാഹുലിന് നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാനും നരേന്ദ്രമോദിയടക്കമുളള ആളുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ ഇല്ലാതാക്കാനും പ്രശാന്തിനേ കഴിയൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.